തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിനെതിരെ സമരത്തിനെത്തിയ കെപിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐക്കാരുടെ ക്രൂരമര്‍ദ്ദനം. സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുവയസുകാരിയെ നിലത്തെറിയാനും ശ്രമിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചിന് യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം. ധര്ണകഴിഞ്ഞ് പത്തനംതിട്ട റാന്നി സ്വദേശികള്‍ ബസ് കാത്ത് കോളേജിന് മുന്നില്‍ നിന്നു. ഈസമയം കോളേജിനുള്ളില്‍ നിന്ന് വടികളുമായി എത്തിയ പന്ത്രണ്ടോളം എസ്എഫ്ഐക്കാര്‍ പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. അസഭ്യവര്‍ഷവും നടത്തി.
ആക്രമണം ഉണ്ടായതോടെ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഭയന്നു നിലവിളിച്ച് ചിതറിയോടി.
വടികൊണ്ട് പുരുഷന്മാരുടെ തലയക്ക് അടിച്ചു. തടയാനെത്തിയ വനിതാ പ്രവര്‍ത്തകരെ തള്ളിയിട്ട് മര്‍ദ്ദിച്ചു. അഞ്ചുവയസ്സുകാരി അരുണിമയെ നിലത്തെറിയാനും ശ്രമിച്ചു. കൂടെയുള്ളവര്‍ പിടിച്ചതിനാല്‍ കുട്ടി നിലത്തുവീണില്ല. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും മറ്റുപ്രവര്‍ത്തകരും ഓടിക്കൂടിയതോടെ അക്രമികള്‍ കോളേജിനുള്ളില്‍ കയറി.
റാന്നി പുള്ളോലി പൂശനാട് സുനിലി (30) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പട്ടി പതാല്പുരയില് സുധീഷ്(25), സൂരജ് (28), ഇവരുടെ അമ്മ രാജമ്മ (55), പെരുമ്പട്ടി പതാല്‍ പുരയിടത്തില്‍ ദാസ്(38) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കന്റോണ്‍മെന്റ് പോലീസെത്തിയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ നിന്നും മൊഴിയെടുത്ത് കേസെടുത്തിട്ടുണ്ട്.
കോളേജിനുമുന്നിലൂടെ പോകുന്ന ഇതര പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത് ആവര്‍ത്തിച്ചിട്ടും പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: