തിരുവനന്തപുരം: ദേവസ്വംബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പട്ടികജാതി വര്‍ഗ്ഗ സംയുക്ത സമരസമിതിയും സാമൂഹ്യസമത്വമുന്നണിയും സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പട്ടികജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമരസമതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക സംവരണം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ജാതി സ്പര്‍ധ വളര്‍ത്തും. പിന്നാക്ക വിഭാഗങ്ങളുടെ അടിസ്ഥാനവോട്ടിന്റെ ബലത്തിലാണ് ഓരോ പാര്‍ട്ടിയും അധികാരത്തില്‍ കയറുന്നത്. 12 ശതമാനം മുന്നാക്ക സമുദായത്തിനുവേണ്ടി 87 ശതമാനം പിന്നാക്കക്കാരുടെ അവകാശങ്ങളെ കവര്ന്നെടുക്കുകയാണ, പുന്നല ശ്രീകുമാര്‍ പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നാലുമണിക്കാണ് ധര്‍ണ അവസാനിച്ചത്. ജാഥകള്‍ക്ക് സംയുക്ത സമരസമിതി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരന്, കുട്ടപ്പന് ചെട്ടിയാര്‍, അഡ്വ. സി.കെ. വിദ്യാസാഗര്‍, എ. നീലലോഹിതദാസന്‍ നാടാര്‍, ബി. സുബാഷ്ബോസ് തുടങ്ങി നിരവധി സാമുദായിക നേതാക്കള്‍ നേതൃത്വം നല്കി. കെപിഎംഎസ് ഉള്‍പ്പെടെ പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നാക്ക സമുദായ സംഘടനകളും മുസ്ലീം സംഘടനകളും സമരത്തില്‍ അണിചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: