ഇരിട്ടി: ഇരിട്ടി നഗരവാസികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇരിട്ടി പാലം. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം അവരുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്നു.
തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ എണ്‍പത്തി അഞ്ചാണ്ട് പിന്നിടുന്ന മലയോര മേഖലയുടെ വളര്‍ച്ചക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി നില്ക്കുന്ന ഈ മനോഹര നിര്‍മ്മിതി പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് മേഖലയിലെ ജനപക്ഷത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.
ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുകയും എംഎല്‍എയുടെ ആവശ്യം പരിഗണിച്ച മന്ത്രി പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.
ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവേര്‍ട്സിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. തലശ്ശേരി സ്വദേശിയായിരുന്ന ചിരുകണ്ഠന്‍ എന്നയാളായിരുന്നു ഇതിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്.
ഈ പാലത്തിന്റെ നിര്‍മ്മാണത്തിലെ എഞ്ചിനീയറിങ് വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. കൂറ്റന്‍ ഇരുമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പാലത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
10 മീറ്റര്‍ ഉയരത്തിലും 144 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തൂണുകള്‍ക്കു പുറമെ പുഴയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച നിര്‍മ്മിച്ച രണ്ട് തൂണുകളിലാണ് പാലം നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഈ കാലയളവിലുണ്ടായ നിരവധി ഉരുള്‍പൊട്ടലുകളേയും വെള്ളപ്പൊക്കത്തെയും മറ്റും അതിജീവിച്ച് നില്ക്കുന്ന ഇരിട്ടി പാലം ബ്രിട്ടീഷുകാരന്റെ മലബാര്‍ മേഖലയിലെ ആധിപത്യത്തിന്റെയും ഈ മേഖലയില്‍ നടത്തിയ നിരവധി ചൂഷണങ്ങളുടെയും മൂകസാക്ഷി കൂടിയാണ് എന്ന് പറയാം.
കുടക് മലനിരകളിലെ വനങ്ങളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളും ഈട്ടി മുതലായ വിലപിടിപ്പുള്ള കൂറ്റന്‍ മരങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മറ്റും ഇവര്‍ നിര്‍മ്മിച്ചത്.
എന്നാല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പാലം ഇന്ന് ഏറെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാലങ്ങളായി വര്‍ഷാ വര്‍ഷം നടത്തിവന്നിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ കൂറ്റന്‍ ഇരുമ്പു ബീമുകളും ഇരുമ്പു മേല്‍ക്കൂരയും മറ്റും തുരുമ്പെടുത്ത് ഏതുനിമിഷവും പൊട്ടിവീഴാമെന്ന നിലയില്‍ ആണ് ഇപ്പോഴുള്ളത്. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഓരോ ദിവസവും അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. കോണ്‍ക്രീറ്റിനകത്തെ ഇരുമ്പുകമ്പികളും ഇതോടെ തുരുമ്പെടുത്തു നശിക്കുന്നു. നൂറുകണക്കിന് ഭാരവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോയ്ക്കൊണ്ടിരിക്കുന്ന പാലം അനുനിമിഷം നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. പുതിയ പാലം പണിക്കൊപ്പം പഴയപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിച്ചില്ലെങ്കില്‍ പുതിയപാലം പണി കഴിയുമ്പോഴേക്കും ഈ ചരിത്രകൗതുകത്തിന്റെ നാശമായിരിക്കും ഫലം എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: