ചെറുപുഴ: തിരുമേനി മുതുവം പാടിയില്‍ പുലിയിറങ്ങിയതായി സംശയം. വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകള്‍ വന്യജീവിയെ കണ്ടു ഭയന്നോടി. പുലിയെയാണ് കണ്ടതെന്ന് സ്ത്രീകള്‍ ഉറപ്പിച്ചു പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് മുതുവംപാടി കോളനിയിലെ താമരപുതിയവീട്ടില് മാധവി, രുഗ്മിണി, പാടിയില്‍ ബിന്ദു, കാര്‍ത്ത്യായനി എന്നിവര്‍ വിറക് ശേഖരിക്കാന്‍ പോയത്. പാലറ കുഞ്ഞേപ്പിന്റെ കൃഷിയിടത്തില്‍ വിറക് പെറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് അലര്‍ച്ച കേട്ടത്. ഭയന്നോടിയ ഇവര്‍ താഴെ റോഡിലെത്തി വിശ്രമിക്കുമ്പോള്‍ പുലിയെ കണ്ടതായി പറയുന്നു. സ്ത്രീകള്‍ ബഹളം വെച്ചപ്പോള്‍ പുലി ഓടി കാട്ടില്‍ മറഞ്ഞു.
ഇവിടം വിജനമായ സ്ഥലമാണ്. ഒരാള്‍പ്പൊക്കത്തില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ്. സമീപത്തായി വനവും ഉണ്ട്. പലരും കൃഷിയിടത്തിലെ കാട ്വെട്ടിത്തെളിക്കാത്തതിനാല് പ്രദേശത്ത് പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ്. വിവരമറിഞ്ഞ് ചെറുപുഴ അഡീഷണല്‍ എസ്ഐ. വി.ഡി.രാധാകൃഷ്ണന്, എഎസ്ഐ എന്‍.ജെ.ജോസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി.ശശിധരന്, പി.സുഭാഷ് എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് ബീറ്റ് ഓഫീസര്‍ ടി.പി.രജനീഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലിയാണെന്നുറപ്പില്ലെന്നും പുലിയാണെന്ന് ഉറപ്പാക്കിയാല്‍ ഇരിട്ടിയില്‍ നിന്നും കൂട് ഉള്‍പ്പെടെ കൊണ്ടുവരുമെന്നും ഇദ്ദേഹം പറഞ്ഞു. പുലിയെ കണ്ടെന്നറിഞ്ഞതോടെ സമീപവാസികള്‍ ഭീതിയിലായി. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്നവരും ഭയപ്പാടിലാണ്. അസാധാരണമായ ശബ്ദം രാത്രിയില്‍ കേട്ടതായി പ്രദേശത്തെ താമസക്കാരും ടാപ്പിങ്ങ് തൊഴിലാളികളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: