മട്ടന്നൂര്‍: മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നു. പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്നും പല ഘട്ടങ്ങളിലായി പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ടിപ്പറുകള്‍ വരെ തുരുമ്പെടുത്ത് നശിക്കുകയാണ്. പോലീസ് സ്റ്റേഷന്റേയും സിഐ ഓഫീസിന്റേയും പിറകുവശത്താണ് പിടികൂടിയ വാഹനങ്ങള്‍ ഉള്ളത്. സമീപത്ത് തന്നെ പോലീസ് ക്വാര്‍ട്ടേഴ്സുകളും സ്ഥിതി ചെയ്യുന്നുണ്ട്. വാഹനങ്ങളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. വാഹനങ്ങള്‍ പിടിച്ചിട്ട സ്ഥലം കാടുകയറി വൃത്തിഹീനമായിരിക്കുകയാണ്. ഇഴജന്തുക്കളുടെ വിഹാര രംഗമാണ് ഇപ്പോള്‍ ഇവിടം. കഴിഞ്ഞ മാസം സിഐ ഓഫീസിനുളളില്‍ വെച്ച് പെരുമ്പാമ്പിനെ പിടികൂടിയ സംഭവവവും ഉണ്ടായിരുന്നു. കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസം ലക്ഷക്കണക്കിന് വില വരുന്ന വാഹനങ്ങള്‍ നശിക്കാന്‍ ഇടയാക്കുകയാണ്. മോട്ടോര്‍ ബൈക്ക്, ജീപ്പ്, ടിപ്പര്‍, മിനിലോറി തുടങ്ങിയ വാഹനങ്ങളാണ് സര്‍ക്കാറിന്റെ മോചനം കാത്തുകഴിയുന്നത്. മഴപെയ്താല്‍ പല വാഹനങ്ങളിലും വെള്ളം തങ്ങി നില്ക്കുന്ന അവസ്ഥയുണ്ട്. ഇതുകാരണം പരിസരത്ത് രൂക്ഷമായ കൊതുകു ശല്യം അനുഭവപ്പെടുന്നുണ്ട്. സ്റ്റേഷന്‍പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിട്ടത് കാരണം സംഘര്‍ഷവും മറ്റും ഉണ്ടാകുമ്പോള്‍ കൂടുതല്‍ പോലീസ് വാഹനങ്ങള്‍ എത്തിയാല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: