ഗുരുവായൂര്‍: ശീവേലിക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ച സംഭവത്തില്‍ ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി. പാപ്പാന്മാരേയും മറ്റുള്ളവരേയും ഉപദ്രവിക്കുന്ന സ്വഭാവമുള്ള കൊമ്പന് ശ്രീകൃഷ്ണനെ തിരക്കുള്ള സമയത്ത് എഴുന്നള്ളിക്കാന്‍ നിര്‍ദ്ദേശം നല്കിയ ഉദ്യോഗസ്ഥരാണ് പ്രധാന പ്രതികള്‍. ഇവരുടെ അനാസ്ഥയാണ് ഒരു ജീവന് നഷ്ടപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയത്.
സുഭാഷിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതില്‍ സെക്യൂരിറ്റി കാട്ടിയത് അനാസ്ഥയാണ്. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഇത്തരം അപകടങ്ങള്‍ നേരിടാനുള്ള സൗകര്യവുമില്ല.
തിരക്കുള്ള സമയത്ത് മൂന്ന് ആനകള്‍ക്കു പകരം തിടമ്പ് എടുക്കുന്ന ഒരു ആനയെ മാത്രം ഉള്‍പ്പെടുത്തി എഴുന്നള്ളിപ്പ് നടത്തിയാല്‍ മതിയാകുമോ എന്ന കാര്യം തന്ത്രിവര്യന്മാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും സുഭാഷിന്റെ കുടുംബത്തിനും പരിക്കു പറ്റിയ മറ്റുള്ളവര്‍ക്കും മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പൂങ്ങാട്ട് മാധവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.എം.ബിജേഷ്, ടി. നിരാമയന്, മോഹന്‍ദാസ് ചേലനാട്, എന്‍.പ്രഭാകരന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: