കൊച്ചി: ജിഷ വധക്കേസ് പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവര്ക്കും പാഠമാകണം. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി പറഞ്ഞു.
പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണോ എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. രാവിലെ 11ന് വിധി പ്രസ്താവിക്കും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ജിഷയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതി അമീറുല്‍ ഇസ്ലാമിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്.
കൊലപാതകം, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കു ശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: