തലശ്ശേരി: ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടര്‍മാരും മറ്റുള്ള ജീവനക്കാരും മാന്യമായി പെരുമാറണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു. എന്നാല്‍ എന്തിന്റെ പേരിലായാലും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രികര്ക്കും നേരെ ഉണ്ടാവുന്ന ആക്രമത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ ഡയാലിസിസ് യൂണിറ്റ്, ഓപ്പണ്‍ തിയ്യറ്റര്‍, ഭരണ വിഭാഗം കാര്യാലയം എന്നിവ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി വരികയാണ്. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായവും സ്വീകരിക്കുന്നുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറി നവീകരിച്ചത് ഉള്‍പെടെ ഏതാനും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത് ഇത്തരം കൂട്ടായ്മയിലൂടെയാണ്. എല്ലാവിധ ചികിത്സാ സൗകര്യങ്ങളുമുള്ള ഒരു സുപ്പര്‍ സ്പെഷാലിറ്റിയായി ജനറല്‍ ആശുപത്രിയെ മാറ്റുമെന്നും മന്ത്രി ശൈലജ വാഗ്ദാനം ചെയ്തു പെരിങ്ങത്തൂരില്‍ ബസ്സപകട ദുരന്തം സംഭവിച്ചതിനാല്‍ പ്രത്യേക പൊലിമയൊന്നുമില്ലാതെയായിരുന്നു ചടങ്ങ് നടത്തിയത്. ആശംസാ പ്രസംഗങ്ങള്‍ ഒഴിവാക്കി. അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: