മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ 4000 മീറ്റര്‍ ആക്കുന്നതിനായി ഭൂമി എറ്റെടുക്കല്‍ നടപടി ആരംഭിച്ചു. ഇന്ത്യയിലെ 4000 മീറ്റര്‍ റണ്‍വേയുള്ള നാലാമത്തെ വിമാനത്തവളമായി മാറാനുള്ള സാധ്യതയാണ് തുറന്നത്. പുതുതായി 250 എക്കര്‍ ഭൂമിയാണ് എറ്റെടുക്കുന്നത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കലും തുടങ്ങി. കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട്, നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളിലാണ് സ്ഥലമേറ്റെടുക്കുന്നത്. കാനാട് പ്രദേശത്തുള്ള കാര്‍ഷിക ഭൂമിയാണ് ഇതില്‍ ഏറെയും. 170ല്‍ പരം വീടുകളും ഇതില്‍പ്പെടും. കഴിഞ്ഞദിവസം മുതല്‍ എറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തിയില്‍ കിയാല്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം സംബന്ധിച്ച് സര്‍വ്വേ പ്രവര്‍ത്തനം അടുത്തു തന്നെ നടക്കും.
സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ എറ്റെടുത്ത ഭൂമിയുടെ വില ഉടമകള്‍ക്ക് നല്‍കണം.2015ല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭൂവുടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തീകരിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന എല്‍ഡിഎഫ് റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന്റെ ഗേറ്റില്‍ സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും ആളുകള്‍ കുറഞ്ഞ് പ്രഹസനമായിത്തീര്ന്നിരുന്നു.
രണ്ടു മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 4000 മീറ്റര്‍ റണ്‍വേ നിര്‍മ്മിക്കാനായി തീരുമാനിക്കുകയായിരുന്നു. വരുന്ന ജനുവരിയില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് ഭൂമി എറ്റെടുക്കാനാണ് ഇപ്പോള്‍ തീരുമാനം. 4000 മീറ്റര്‍ റണ്‍വേ ആകുന്നതോടെ ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളുടെ അതേ പദവിയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും സ്ഥാനം പിടിക്കും. 2018ല്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ 3050 മീറ്റര്‍ റണ്‍വേയിലാണ് തുടക്കം കുറിക്കുക. വരുന്ന ജനുവരി അവസാനത്തോടെ വീണ്ടും പരീക്ഷണ പറക്കല്‍ നടത്താന്‍ വേണ്ട ഒരുക്കത്തിലാണ്കിയാല്. റണ്‍വേയ്ക്ക് പുറമേയുള്ള പ്രവര്‍ത്തികള്‍ ഇതിനകം 80 ശതമാനം പൂര്‍ത്തീകരിച്ചു. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിവിധ ടെന്‍ണ്ടര്‍ പ്രവൃത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പുതിയ റോഡിന്റെ സര്‍വ്വേ നടപടികളും ജനുവരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: