ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിലെ എം 2 എച്ച് ഹോട്ടല്‍ സമുച്ചയത്തില്‍ നിന്നും നിരവധി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന തവക്കല്‍ കോംപ്ലക്സില്‍ നിന്നും മലിനജലം ഓടയിലേക്ക് തുറന്നുവിട്ട് പഴശ്ശി ജലാശയം മലിനമാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരം നിയമിച്ച സബ് കമ്മിറ്റി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക്കിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും കൗണ്‍സിലര്‍മാരും അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയത്.
തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഓവുചാല്‍ നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ദിവസം ഈ കെട്ടിടങ്ങള്‍ക്കു മുന്പിലെ പഴയ ഓട പൊളിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് ഈ കെട്ടിടങ്ങളില്‍ നിന്നും മലിനജലം ഓടയിലേക്ക് തള്ളുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതിനെതിരെ പ്രതിഷേധം രൂപപ്പെടുകയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സത്യന് കൊമ്മേരി വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുന്‍സിപ്പല്‍ എച്ച്ഐ ഉസ്മാന് ചാലിയാടന്‍ സ്ഥലത്തെത്തുകയും മലിനജലം ഒഴുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹോട്ടല്‍ സമുച്ചയം അടച്ച് പൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇതേ അവസ്ഥ തുടരുകയാണെന്ന് ചൊവ്വാഴ്ച നടന്ന നഗരസഭാ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ സത്യന് കൊമ്മേരി ഉന്നയിച്ചതിനെത്തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
സെക്രട്ടറി അന്‍സല്‍ ഐസക്കിനെ കൂടാതെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഉസ്മാന് ചാലിയാടന്‍, ശ്രീജിത്ത്, നഗരസഭാ ഉപാദ്ധ്യക്ഷ കെ. സരസ്വതി, കൗണ്‍സിലര്‍മാരായ സത്യന് കൊമ്മേരി, പി.വി.മോഹനന്, റുബീന റഫീക്ക് എന്നിവരും അടങ്ങിയതാണ് സബ് കമ്മിറ്റി. മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും മലിനജലമൊഴുക്കുന്ന എം 2 എച്ച് ആര്ക്കേടിനെതിരെ അടച്ചുപൂട്ടല്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം നഗരസഭാ സെക്രട്ടറി അറിയിച്ചു. അതേസമയം വിവിധ വ്യാപാരികള്‍ വിവിധ തരത്തിലുള്ള വ്യാപാരം നടത്തുന്ന തവക്കല്‍ കോംപ്ലക്സിലെ മുഴുവന്‍ വ്യാപാരികളുടെയും യോഗം വിളിച്ചുകൂട്ടി ഇതിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: