തിരുവനന്തപുരം: സ്വാമി വിവേകാനന്ദന് അനന്തപുരിയില്‍ ഒമ്പതുദിവസം ചെലവഴിച്ചതിന്റെ 125-ാംവാര്‍ഷികം വിവേകാനന്ദവിജയം ഉണരുന്നഭാരതം ശ്രേഷ്ഠഭാരതം എന്ന പേരില്‍ അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റിയും ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദ പഠനസമിതിയും സംയുക്തമായി പുനരാവിഷ്കരിക്കുന്നു. സ്വാമിയുടെ സന്ദര്‍ശനത്തിന്റെ സ്മൃതിയുണര്‍ത്തി രഥയാത്ര അടക്കമുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നു വൈകിട്ട് 4ന് വളത്തില്‍ വള്ളക്കടവില്‍ എത്തിച്ചേര്‍ന്ന് സ്വാമിവിവേകാനന്ദന്റെ വേഷധാരിയായ യുവാവിനെ ബോട്ട് ജെട്ടിയില്‍ തലസ്ഥാനനഗരിയിലെ മുതിര്‍ന്ന പൗരന് അഡ്വ കെ. അയ്യപ്പന്‍പിള്ള സ്വീകരിച്ച് പ്രത്യേകം തയ്യാറാക്കിയ വിവേകാനന്ദരഥത്തിലേക്ക് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആനയിക്കും. ആയിരക്കണക്കിന് യുവതീയുവാക്കള്‍ സാക്ഷ്യം വഹിക്കും. തുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച, മഹിളാമോര്‍ച്ച, എബിവിപി, ബാലഗോകുലം എന്നിവര്‍ നയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകടമ്പിയോടെ വിവേകാനന്ദരഥം ഈഞ്ചക്കല്‍ ജംഗ്ഷന്, കോട്ടയ്ക്കം, പടിഞ്ഞാറേ നട, വാഴപ്പള്ളി ജംഗ്ഷന്, തീര്‍ഥപാദമണ്ഡപം, നഗരസഭാകാര്യാലയം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ നല്കുന്ന സ്വീകരണം ഏറ്റുവാങ്ങി കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് മുന്നിലെത്തും.
അവിടെ ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരിവാര്‍ സംഘടനാപ്രതിനിധികളും ആധ്യാത്മികാചാര്യന്മാരും വിവേകാനന്ദരഥത്തെ സ്വീകരിക്കും. യുവതീയുവാക്കള്‍ വിവേകാനന്ദ ഉദ്യാനത്തിലെ സ്വാമിയുടെ പ്രതിഷ്ഠയില്‍ പുഷ്പാര്‍ച്ചന നടത്തും. പ്രത്യേകവേദിയില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ആധ്യാത്മികാചാര്യന്മാരും സാംസ്കാരികനായകരും സംബന്ധിക്കും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ, യോഗാചാര്യന് എം, ഒ. രാജഗോപാല്‍ എംഎല്‍എ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ഡോ വി.ആര്. പ്രബോധചന്ദ്രന്‍നായര്‍, ഡോ കെ. മധുസൂദനന് പിള്ള എന്നിവര്‍ പ്രസംഗിക്കും.
1892 ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വള്ളക്കടവിലുള്ള ബോട്ട് ജട്ടിയിലാണ് വള്ളത്തില്‍ സ്വാമി എത്തിച്ചേര്‍ന്നത്. ഇവിടെ നിന്നുമാണ് ഒമ്പതുദിവസത്തെ അനന്തപുരി സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഈ സന്ദര്‍ശനമാണ് കേരളത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കും സാമൂഹ്യഅസമത്വങ്ങള്ക്കുമെതിരെ അതിശക്തമായി പ്രതികരിക്കുവാന്‍ സ്വാമിയെ പ്രേരിപ്പിച്ചത്. കന്യാകുമാരിയില്‍ പോയി ദേവിയുടെ പാദങ്ങള്‍ പതിഞ്ഞ പാറ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തതും ഈ യാത്രയിലാണ്. മൂന്ന് ദിനരാത്രങ്ങള്‍ പാറയിലിരുന്ന് തപസനുഷ്ഠിച്ച സ്വാമി വിവേകാനന്ദന് ഭാരതത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിച്ചു. വിദേശത്തുപോയി ലോക മതമഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചതും സ്വാമിയുടെ ചരിത്രപ്രസിദ്ധമായ അനന്തപുരി സന്ദര്‍ശനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: