കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോഴിക്കോട് വെളളയില്‍ ആസ്ഥാനമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന് സ്ഥാപിക്കും.
പദ്ധതിയുടെ രൂപരേഖ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി കലക്ടറേറ്റില്‍ നടന്ന ദുരന്ത നിവാരണ സമിതി യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, കെ. ദാസന് എം.എല്‍.എ എന്നിവര്‍ സന്നിഹിതരായിരുന്നു.
കടല്‍ ദുരന്തങ്ങളില്‍പ്പെടുന്ന മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏകോപ്പിച്ചുളള നടപടികളാണ് സ്വീകരിക്കേണ്ടി വരാറുളളത്. കോസ്റ്റ് ഗാര്‍ഡ്, നേവി, റവന്യൂ തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂട്ടായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസുകളുടെ ഏകോപനം സംഘമാകാത്ത സാഹചര്യത്തിലാണ് ബേസ് സ്റ്റേഷന് സ്ഥാപിച്ച് കേന്ദ്രീകൃത രക്ഷാപ്രവര്‍ത്തനത്തിന് സൗകര്യം ഒരുക്കുന്നത്.
110 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ബേസ് സ്റ്റേഷനില്‍ ഹെലിപാഡ്, വാര്‍ഫ്, പുലിമുട്ട്, കണ്ട്രോള് റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ദുരന്ത കാലത്ത് മാത്രമേ ബേസ് സ്റ്റേഷന് പരിപൂര്‍ണ്ണമായി ആവശ്യം വരികയുളളൂ എന്നതിനാല്‍ മറ്റ് അവസരങ്ങളില്‍ ഇതര ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും. മേല്‍ക്കൂര സോളാര്‍ വൈദ്യുതി ഉത്പാദനത്തിനും മഴവെളള സംഭരണത്തിനും പ്രയോജനപ്പെടുത്തും. പുലിമുട്ടില്‍ സൈക്കിള്‍ സവാരിക്കും ജോഗിംങ്ങിനും സൗകര്യമുണ്ടാവും. ഹെലിപാഡ് വി.ഐ.പി കളുടെ സന്ദര്‍ശന സമയങ്ങളില്‍ പ്രയോജനപ്പെടുത്തും.
ഓഖി ദുരന്ത വേളയില്‍ ബോട്ട് ഉടമകള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ ബോട്ട് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. രണ്ട് കോടി രൂപ വരെ ചെലവില്‍ ബോട്ടുകള്‍ കടലില്‍ ഇറക്കുന്ന ഉടമകള്‍ സുരക്ഷ ഉപകരണങ്ങളോ, തൊഴിലാളികളുടെ വിവരങ്ങളോ, സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. വകുപ്പ് നടപ്പാക്കിയ ബയോ മെട്രിക് കാര്‍ഡ് സംവിധാനം 70 ശതമാനം മാത്രമാണ് ജില്ലയില്‍ പൂര്‍ത്തിയായിട്ടുളളത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി നല്കിയുരുന്ന ബീക്കണുകളും ഡിസ്ട്രസ് അലര്‍ട്ടുകളും ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടും. ബോട്ട് നിര്‍മ്മാണ യാര്‍ഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. കടലോര ജാഗ്രതാ സമിതികള്‍ നിര്‍ദ്ദിഷ്ട ഇടവേളകളില്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. കടല്‍ഭീത്തിയില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: