കോഴിക്കോട്: നല്‍കുന്നതിലൂടെയും പങ്കുവെക്കുന്നതിലൂടെയുമാണ് ആനന്ദമുണ്ടാവുക എന്ന് ഡല്‍ഹി ഓംശാന്തി റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ രാജയോഗിനി ബ്രഹ്മകുമാരി ആഷാ ദീദി പറഞ്ഞു. കോഴിക്കോട് പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ടവേഴ്സില്‍ നടന്ന ചടങ്ങില്‍ സംസാരിക്കൂകയായിരുന്നു അവര്‍. പ്രകൃതി പ്രതിഭാസങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കുക എന്ന കടമയാണ് നിറവേറ്റുന്നത്. പുഴയും മരങ്ങളും മറ്റുള്ളവര്‍ക്കായി പലതും നല്കുന്നു. നല്കുന്നതിലൂടെയാണ് ആനന്ദമനുഭവിക്കുന്നത്.
മറ്റുള്ളവരില്‍ പരിവര്ത്തനമൂണ്ടാക്കുകയല്ല സ്വയം പരിവര്‍ത്തന വിധേയമാവുകയാണ് വേണ്ടത്. ലോക നാടകത്തില്‍ ഓരോരുത്തര്‍ക്കും അവനവന്റേതായ ഭാഗമുണ്ട്. മറ്റുള്ളവരുമായുള്ള താരതമ്യവും മത്സരവും അശാന്തി ഉണ്ടാക്കും. ഓരോ വ്യക്തിയും വ്യത്യസ്തനാണ്. അവനവനിലെ ആന്തരിക ശക്തിയെ വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഇത് ജ്ഞാനത്തിലൂടെ സാധിക്കും. പ്രപഞ്ച ശക്തിയുമായി ലയിക്കുകയും ആനന്ദപ്രവാഹം അനുഭൂതിയാക്കുകയും ചെയ്യണമെങ്കില്‍ അഹംഭാവത്തെ ഇല്ലാതാക്കണം. മൂല്യങ്ങളും ഗുണങ്ങളുമാണ് ജീവിതത്തെ സന്തോഷമയമാക്കുന്നത്, പണമല്ല. ധനത്തെയും അഹങ്കാരത്തെയും അടിമകളാക്കാന്‍ കഴിയണം അവര്‍ പറഞ്ഞു. ഡോ. ആര്. രാധാകൃഷ്ണപിള്ള, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.പി. ചന്ദ്രന്, ഡോ. ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രഹ്മകുമാരീസ് ജില്ലാ സഹ കോ-ഓര്‍ഡിനേറ്റര്‍ രാജയോഗിനി ഷീജാബഹന് ധ്യാനം പരിശീലിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: