ഗാന്ധിനഗര്‍: അവസാനഘട്ട വോട്ടെടുപ്പിന് ഗുജറാത്ത് നാളെ പോളിങ് ബൂത്തിലെത്താനിരിക്കെ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തില്‍. നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവേശഭരിത പ്രചാരണവുമാണ് പ്രതിപക്ഷത്തെ ആശങ്കയിലാക്കിയത്. മോദിയെ മുന്‍നിര്‍ത്തി യുദ്ധത്തില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
രണ്ടാംഘട്ടം
മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമായി 92 സീറ്റുകളിലേക്കാണ് നാളെ ജനവിധി. മോദിയുടെ ജന്മനാടായ വട്നഗറും ഗാന്ധിനഗറും ഉള്‍പ്പെടെ ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍ ഇവിടുണ്ട്. 2012ല്‍ 52 സീറ്റ് ബിജെപി നേടി. പട്ടേല്‍ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നതിനാല്‍ രണ്ടാംഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസ്സും ഹാര്‍ദ്ദിക്കും പിന്നിലായിരുന്നു. ആദ്യഘട്ടത്തിലെ 89 സീറ്റില്‍ അറുപതിടത്ത് വിജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് അവകാശപ്പെടുന്നത് നാല്‍പ്പത് സീറ്റാണ്. പരമാവധി മുപ്പത് സീറ്റെന്നാണ് ആഭ്യന്തര റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചതിന്റ സൂചനയാണ് വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണം.
നരേന്ദ്ര മോദി
ഗുജറാത്തിന്റെ പൊതുവികാരമായി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അംഗീകരിച്ചതിനും തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. മോദിയെ വ്യക്തിപരമായി വിമര്‍ശിക്കരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. മാന്യത പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. 2007ല്‍ സോണിയ മോദിയെ മരണവ്യാപാരിയെന്ന് വിളിച്ചു. 2014ല്‍ പ്രിയങ്ക നീചനെന്നും മണിശങ്കര്‍ അയ്യര്‍ ചായ്വാലയെന്നും ആക്ഷേപിച്ചു. ഇതിനൊക്കെ പ്രോത്സാഹനം നല്കിയ കോണ്‍ഗ്രസ് ഇത്തവണ മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടിയെടുത്തതും യൂത്ത് കോണ്‍ഗ്രസ്സിന്റെ ചായ്വാല പ്രയോഗത്തിന് മാപ്പ് പറഞ്ഞതും മോദി അജയ്യനെന്ന് തിരിച്ചറിഞ്ഞതിനാലാണ്.
ഹാര്‍ദ്ദിക് പട്ടേല്‍
അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ് ചിഹ്നത്തിലും ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് പിന്തുണയോടെയും ജനവിധി തേടുന്നുണ്ട്. രണ്ട് പേര്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ജിഹാദി ബന്ധമെന്ന ആരോപണം നേരിടുന്ന ജിഗ്നേഷ് പരാജയഭീതിയിലാണ്. മത്സരിക്കാത്ത ഹാര്‍ദ്ദിക്കാണ് കോണ്‍ഗ്രസ്സിന്റെ ഹീറോ. ആദ്യഘട്ടത്തില്‍ വോട്ടു ചെയ്ത സൂറത്തില്‍ പ്രചാരണത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ ഹര്‍ദ്ദിക്കിന് സാധിച്ചു. രണ്ടാംഘട്ടത്തില്‍ ഹര്‍ദ്ദിക്കും അപ്രസക്തം.
ഭരണവിരുദ്ധവികാരം
രണ്ട് പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്നുവെന്നത് ബിജെപിക്ക് പ്രതികൂല ഘടകമാണ്. വികസനത്തിലൂടെയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും മോദി വിജയക്കൊടി പാറിച്ചത്. നര്‍മ്മദാ അണക്കെട്ടും റോ റോ ഫെറി സര്‍വ്വീസും പോലുള്ള വന്‍ വികസന പദ്ധതികളാണ് ഇത്തവണയും പ്രധാന പ്രചാരണായുധം. മോദി മുഖ്യമന്ത്രിയല്ലാത്തത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന പ്രചാരണമുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയായ മോദിയെ മുന്‍നിര്‍ത്തി ഇത് മറികടക്കാനാകുമെന്ന് പാര്‍ട്ടി പറയുന്നു. ശക്തമായ സംഘടനാ സംവിധാനമുള്ളതും ബിജെപിക്ക് മേല്‍ക്കൈ നല്കുന്നു.
രാഹുല്‍
മാധ്യമവാര്ത്തകള്ക്കപ്പുറം ഗുജറാത്തിനെ സ്വാധീനിക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല. ഏത് തെരഞ്ഞെടുപ്പിലും പ്രതിപക്ഷമെന്ന നിലയ്ക്ക് രാഹുല്‍ പത്രത്താളുകളില്‍ ഇടംനേടാറുണ്ട്. ഉത്തര്‍ പ്രദേശില്‍ അഖിലേഷുമായി സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് എഴുതിപ്പിടിപ്പിച്ചവരുണ്ട്.
പാക് ചര്‍ച്ച
തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന അപ്രതീക്ഷിത വിഷയമായി അവസാനിമിഷം പാക് ചര്‍ച്ച വിവാദമായത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ദേശീയതയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ കടന്നാക്രമണം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. പാക്കിസ്ഥാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ്സിന് സമ്മതിക്കേണ്ടി വന്നു. പാക്കിസ്ഥാനും ചര്‍ച്ച നിഷേധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: