കണ്ണൂര്‍: രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി കുത്തിവെപ്പിന് നിര്‍ബന്ധിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നതെന്ന് ആരോഗ്യ അവകാശവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വാക്സിനേഷന് എടുക്കേണ്ടതില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ല കലക്ടറെ ചെന്നുകണ്ട് സമൂള്ത്തില് പടരുന്ന എല്ലാ രോഗങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് എഴുതി നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെയും ജില്ല കലക്ടറുടെയും നടപടി ജനദ്രോഹപരവും ജനാധിപത്യത്തിന് അപമാനവും കോടതിയലക്ഷ്യവുമാണ്. ഡിഫ്തീരിയക്ക് വാക്സിനെടുത്തവര്‍ക്ക് ജില്ലയിലും സംസ്ഥാനത്ത് പലയിടത്തും ഡിഫ്തീരിയ രോഗം പിടിപെട്ടതും മരിച്ചതുമായ പ്രശ്നം നിഷ്പക്ഷ സമിതിയെ വെച്ച് അന്വേഷിപ്പിക്കണം.
വാക്സിനേഷന് പിന്നില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്ന് പരീക്ഷണമാണെന്ന പരാതികളെ സംബന്ധിച്ചും അന്വേഷിക്കണം. വാക്സിന് ഫലപ്രദമാകാതെ അതേ രോഗം വന്നു മരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ വന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. എതിര്‍പ്പുള്ളവര്‍ സ്കൂള്‍ അധികൃതര്‍ക്കോ കുത്തിവെക്കാന്‍ വരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ എഴുതി നല്‍കുക എന്നതാണ് ഹൈകോടതി ഉത്തരവില്‍ പറഞ്ഞത്. രക്ഷിതാക്കളുടെ സമ്മതപ്രകാരമേ വാക്സിനേഷന് നടപ്പാക്കുകയുള്ളൂ എന്ന് കേരള സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നയത്തിന്റെയും കോടതി ഉത്തരവിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണ് ഭീഷണിപ്പെടുത്തി വാക്സിന് എടുപ്പിക്കുന്നതിലൂടെ നടപ്പാകുന്നത്. വാക്സിന് എടുക്കുന്നവര്‍ക്കും എടുക്കാത്തവര്‍ക്കുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ആരോഗ്യ അവകാശ വേദി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എ.പൗരന്, മുജീബ് കോക്കൂര്‍, കെ.ഉസ്മാന്‍കുട്ടി, എം.ജെറി, ജോസ് മണിമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: