കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമന്നാവശ്യപ്പെട്ട് 23 ന് രാവിലെ 10 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതി ബഹുജന പ്രക്ഷോഭം നടത്തും. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്തത് അപലപനീയമാണ്. സ്വയംഭരണ സ്ഥാപനമാക്കി മാറ്റിയാല്‍ സ്ഥാപനം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ഉയര്‍ന്ന ഫീസ് നിരക്ക് രോഗികളെ കോളേജില്‍ നിന്ന് അകറ്റുകയാണ്. ഇപ്പോള്‍ എംബിബിഎസ് കോഴ്സിന് അംഗീകാരം നഷ്ടപ്പെട്ടത് സ്വാശ്രയ സ്ഥാപനമായതുകൊണ്ടാണ്. കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം ഏതു സമയത്തും നഷ്ടപ്പെടും. ഹഡ്കോ വായ്പ സര്‍ക്കാര്‍ അടച്ച് കഴിയുമ്പോള്‍ ഭൂമിക്ക് പുറമേ കെട്ടിടവും സര്ക്കാരിന്റെതാകും. പ്രക്ഷോഭസമിതി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന് കോരമ്പേത്ത്, പി.ബാലന്, കെ.വി.മനോഹരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: