കോട്ടയം: കാര്‍ഷിക പ്രവൃത്തികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ കണ്ടെത്തുന്നതിനുവേണ്ടി ബയോ ആര്‍മിയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. കാര്‍ഷിക രംഗത്ത് വിദഗ്ധ പരിശീലനം ലഭ്യമായ വനിതകളാണ് ഈ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ ബ്ലോക് പഞ്ചായത്തുകളിലാണ് നിലവില്‍ ബയോ ആര്‍മിയുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാരിന്റെ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയനുസരിച്ചാണ് സംസ്ഥാനത്ത് ബയോ ആര്‍മി രൂപീകൃതമായിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടുവര്‍ഷം കൊണ്ട് 81 ദിവസം പൂര്‍ത്തിയാക്കിയ വനിതകളെയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു തൊഴില്‍ ഗ്രൂപ്പില്‍ 100 വനിതകള്‍. സര്‍ക്കാര്‍ അംഗീകൃത വേതനമാണ് ലഭ്യമാകുന്നത്. തൊഴിലിന്റെ വേതനം മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) മുഖേന രേഖപ്പെടുത്തി പ്രതിമാസ ശമ്പളമായി ഓരോ തൊഴിലാളിയുടെയും ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. മുന്‍കൂട്ടി വിവരം അറിയിച്ചാല്‍ നിലവിലുള്ള ജില്ലകള്‍ക്ക് പുറത്തും ഇവരുടെ സേവനം ലഭ്യമാകും.
കോട്ടയം ജില്ലയില്‍ നടപ്പാക്കിവരുന്ന നദീസംയോജന പദ്ധതിയുടെ വിപുലീകരണത്തിന് ബയോ ആര്‍മിയുടെ സഹായം തേടാന്‍ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയിലായിരിക്കും കുട്ടനാട്ടില്‍ നിന്നുള്ള ബയോ ആര്‍മി ടീമിനെ പങ്കാളികളാക്കുക. ബയോ ആര്‍മി വിവിധ ജില്ലകളിലേക്ക് വിപുലീകൃതമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ വിദഗ്ധ തൊഴിലാളികളുടെ അഭാവം കുറയുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ടവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: