തിരുവനന്തപുരം: വനവാസികള്‍ക്ക് പരമ്പരാഗത അറിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. പശ്ചിമഘട്ട ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്-കേരളയിലെ സിവി രാമന് ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് ആണ് പഠനം നടത്തിയത്.
ആശങ്കയുളവാക്കുംവിധം തീവ്രമാണ് ഇവരിലെ പരമ്പരാഗത അറിവുകളുടെ ശോഷണമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ കുറിച്യര്‍, കാട്ടുനായ്ക്കര്‍, നിലമ്പൂരിലെ ചോലനായ്ക്കര്‍, പണിയര്‍, പാലക്കാട് അധിവസിക്കുന്ന ഇരുളര്‍, കുറുമ്പര്‍, കൊല്ലത്തെ കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങളാണ് പഠനവിധേയമായത്. ഇവര്‍ക്കുണ്ടെന്ന് ഇത്രയും കാലം കരുതപ്പെട്ടിരുന്ന അറിവുകള്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉത്തരം നല്കാവുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് വിവരം ശേഖരിച്ചത്.
അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. 33 ശതമാനം നഷ്ടമുണ്ടായത് ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങളില്‍. കാണി, കാട്ടുനായ്ക്കര്‍ ഗോത്രങ്ങള്‍ക്ക് 40-45 ശതമാനം വിജ്ഞാനനഷ്ടം സംഭവിച്ചു. സിവി രാമന് ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സ് മേധാവി ഡോ ജയശങ്കര്‍ ആര്. നായര്‍ പറഞ്ഞു. വി. സരോജ് കുമാര്‍, എന്‍.പി. സൂരജ്, എം. സോമശേഖരന്‍ പിള്ള, രാംഭുജ് എന്നിവരാണ് പഠനത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: