ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ എഫ്സി ഗോവയ്ക്ക് കഴിയുമെന്ന്് രണ്ട് ഹാട്രിക്ക് കുറിച്ച ഫെറാന്‍ കോറോമിനസ്. ഈ സീസണില്‍ തുടര്‍ച്ചയായി രണ്ട് ഹാട്രിക്കുകള്‍ നേടിയ സ്പാനിഷ് താരമായ ഫെറാന്‍ ഏഴു ഗോളുമായി ഗോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.
നവംബര്‍ 30 നാണ് ആദ്യ ഹാട്രിക്ക് നേടിയത്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലാണ് ആദ്യ ഹാട്രിക്ക്. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ഐഎസ്എല്ലിലെ ഏറ്റവും വേഗമാര്‍ന്ന ഹാട്രിക്ക് സ്വന്തമാക്കി. മര്‍ഗോവയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഗോവ വിജയം നേടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്.
കരിയറിന്റെ സിംഹഭാഗവും ഇടതു വലതു വിങ്ങാറായാണ് കളിച്ചത്. അതുകൊണ്ട് ഏറെ ഗോള്‍ നേടാനായില്ല. എന്നാല്‍ ഗോവയില്‍ മുന്നേറ്റനിരക്കാരന്റെ റോളാണ് ലഭിച്ചത്. അതുകൊണ്ട് സ്കോര്‍ ചെയ്യാന്‍ അവസരമുണ്ടെന്ന് ഫെറാന്‍ പറഞ്ഞു. ഐഎസ്എല്ലില്‍ ഇതുവരെ 360 മിനിറ്റ് കളിക്കളത്തില്‍ ചെലവഴിച്ച ഫെറാന്‍ 58 ശതമാനം അവസരങ്ങളും മുതലാക്കി.
അണ്ടര്‍-17, 19, 20 തലങ്ങളില്‍ സ്പെയിനായി ബൂട്ടണിഞ്ഞ ഫെറാന്‍ ഐഎസഎല്ലിലെ ഹാട്രിക്കിന് മുമ്പ് രണ്ട് ഹാട്രിക്കേ നേടിയിട്ടുള്ളൂ. എസ്പാനോയല്, ഗിറോനാ ടീമുകളില്‍ കളിക്കുമ്പോഴാണ് ഹാട്രിക്ക് നേടിയത്.
ഐഎസ്എല്ലില്‍ ഇതുവരെ പതിനാല് ഹാട്രിക്കുകളാണ് പിറന്നിട്ടുള്ളത്. ഇതിന് മുമ്പ് ഒരു സീസണില്‍ ഇരട്ട ഹാട്രിക്ക് നേടിയത് മെന്‍ഡോസയും (2015) ഇയാന്‍ ഹ്യൂമും (2015) മാത്രം. ഡുഡു 2015 ലും 2016 ലും ഓരോ ഹാട്രിക്ക് നേടി.രണ്ട് ഇന്ത്യന്‍ താരങ്ങളെ ഇതുവരെ ഹാട്രിക്ക് നേടിയിട്ടുള്ളൂ-
സുനില്‍ ഛേത്രിയും (2015) ഹാവോകിപ്പും (2015).
പ്രതികരിക്കാൻ ഇവിടെ എഴുതുക: