കൊച്ചി: അമീറുള്‍ ഇസ്ലാമിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജിഷാ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്. പ്രോസിക്യൂഷന് നിരത്തിയ തെളിവുകള്‍ കോടതി പൂര്‍ണമായും വിശ്വാസത്തിലെടുത്തു.
ഹാജരാക്കിയ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യത്തിനുശേഷമുള്ള പ്രതിയുടെ നടപടികള്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താനായി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളുമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.
പ്രോസിക്യൂഷന് ചുമത്തിയ തെളിവ് നശിപ്പിക്കല്‍ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമവും നിലനില്‍ക്കില്ലെന്ന് കോടതി പറയാന്‍ കാരണം, ഇര പട്ടികവിഭാഗത്തില്‍ പെടുന്നതാണെന്ന് പ്രതിക്ക് അറിവുണ്ടെങ്കില്‍ മാത്രമേ ആ നിയമം നിലനില്‍ക്കൂ എന്നതുകൊണ്ടാണ്. ആസം സ്വദേശിയായ പ്രതിക്ക് ജിഷ പട്ടികവിഭാഗമാണെന്ന് അറിയില്ല.
കുറ്റകൃത്യ വേളയില്‍ പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പ്രതി തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞത്.
കുളിക്കടവില്‍ നടന്ന സംഭവങ്ങളായി പുറത്തുവന്നത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. ജിഷയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ മറ്റൊരു വിരലടയാളം വളരെ പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: