കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സ്വന്തം ഓഫീസില്‍ സ്റ്റുഡിയോ സജ്ജീകരിച്ച ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടും തലശ്ശേരി എംഎല്‍എയുമായ എ.എം.ഷംസീറിന്റെ നടപടി വിവാദമായി.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഓഫീസ് മുറി ചാനല്‍ ചര്‍ച്ചകള്‍ക്കായി സ്റ്റുഡിയോ രീതിയില്‍ നവീകരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനാണിത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് മറ്റൊരു നേതാവ് അത്തരമൊരു വിവാദത്തിലായതും.
പകല്‍ പാര്‍ട്ടി പരിപാടികളും ഔദ്യോഗിക ജോലികളുമുള്ളതിനാല് ചാനല്‍ സ്റ്റുഡിയോകളില്‍ ഓടിയെത്താന്‍ സാധിക്കില്ല. അതിനാലാണ് സഹ. ആശുപത്രിയുടെ ഓഫീസ് മുറി ചുവരില്‍ ചുവന്ന ബോര്‍ഡ് വെച്ചും മറ്റ് സൗകര്യങ്ങളൊരുക്കിയും സജ്ജീകരിച്ചിരിക്കുന്നത്- എംഎല്‍എ പറയുന്നു. നാളുകളായി എംഎല്‍എയുടെ നടപടികളും പ്രവര്‍ത്തനങ്ങളും നേതാക്കളുടെ അതൃപ്തിക്ക് കാരണമായിരുന്നു.
പാര്‍ട്ടിക്കതീതനായി മാറുന്നുവെന്നും പാര്‍ട്ടി അണികളുമായി ബന്ധം ഇല്ലെന്നും ബിസിനസ് മേഖലയിലുള്‍പ്പെടെയുളള ഉന്നതരുമായാണ് എംഎല്‍എയ്ക്ക് ബന്ധമെന്നും പാര്‍ട്ടി സമ്മേളനങ്ങളിലടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: