കാഞ്ഞങ്ങാട്: തുളുനാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് മടിക്കൈ കമ്മാരന്. പഠിക്കുമ്പോള്‍ മനസ്സില്‍ കമ്മ്യൂണിസത്തിന്റെ അംശമുണ്ടായിരുന്നു. ഐക്യ വിദ്യാര്‍ത്ഥി സംഘടനയിലും കെഎസ്എഫിലും പ്രവര്‍ത്തിച്ചു. പിന്നീട് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷടനായി. എം.പി. വീരേന്ദ്രകുമാറും ബി. കര്‍ത്തമ്പു മേസ്ത്രിയും ഉള്‍പ്പെടുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായി.
1971ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മഹാസഖ്യം രൂപപ്പെട്ടപ്പോള്‍ ജനസംഘത്തില്‍ ചേര്‍ന്നു. 73 മുതല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമുഖം. ജനസംഘത്തില്‍ ചേര്‍ന്ന ശേഷം കമ്മ്യൂണിസ്റ്റുകാരുടെ ഒട്ടേറെ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. സമാന ചിന്താഗതിക്കാരെ ഒരു കുടക്കീഴില് അണിനിരത്തി നിര്‍ഭയനായി പീഡനങ്ങളെ നേരിട്ടു. അതോടെ കമ്മ്യൂണിസത്തിന്റെ കോട്ടകളായ പറക്കളായി, പൂതങ്ങാനം, കാരക്കോട്, കല്യാണം, കൊട്ടപ്പാറ, ഏച്ചിക്കാനം തുടങ്ങിയ കേന്ദ്രങ്ങളില്‍ ജനസംഘത്തിന് വിത്തിടാന്‍ കഴിഞ്ഞു.
കെ. ജി. മാരാരുടെയും കെ. ഉമാനാഥ റാവുവിന്റെയും അപ്പായി കുഞ്ഞിരാമന്റെയും മറ്റും സാന്നിധ്യം കമ്മാരന് കരുത്തേകി. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ ലോക് സംഘര്‍ഷ സമിതിയുടെ അവിഭക്ത കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയായിരുന്നു. ഹൊസ്ദുര്‍ഗ്ഗ്, ഉദുമ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. അവിവാഹിതനാണ്.കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് കമ്മാരേട്ടന്റെ നേതൃത്വത്തില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എയാണ്. ജില്ലാ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഉണ്ടായിരുന്നത്.
ദാമോദരഭട്ട്, പരേതരായ ശങ്കര ആള്‍വ, അമ്പു എന്നിവരെയും കൂട്ടി കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് ജില്ലയ്ക്കുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി അഞ്ച് ദിവസം സത്യാഗ്രഹം. ജില്ല രൂപീകൃതമായതോടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ ജില്ലാ പ്രസിഡന്റ്. ജനസംഘം നേതാവായ കാലത്ത് രാജ്യത്ത് ഏകഭക്ഷ്യമേഖലയുണ്ടാക്കണമെന്ന സമരാഹ്വാനത്തിന്റെ ഭാഗമായി മഞ്ചേശ്വരം ചെക്പോസ്റ്റ് സമരത്തിന് നായകത്വം വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സമരങ്ങളുടെ മുന്നണിപോരാളി.
2001ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 700 കള്ളവോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തതായി കണ്ടെത്തിയതോടെ ബിജെപി സ്ഥാനാര്‍ത്ഥിയായി സി.കെ. പത്മനാഭനുവേണ്ടി ആര്‍ടിഒയെ തടഞ്ഞ്അറസ്റ്റിലായി അഞ്ച് ദിവസം കാസര്‍കോട് സബ്ജയിലില്‍ കിടന്നു.ആദര്‍ശം കൈവിടാതെ അവസാന ശ്വാസം വരെ പോരാടിയ കര്‍മ്മയോഗിയാണ് ഇന്നലെ വിടവാങ്ങിയ മടിക്കൈ കമ്മാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: