കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നടത്തുന്ന സെമിനാറില്‍ നിന്ന് ഒരു വിഭാഗം മുസ്ലിം സംഘടനകളെ മാറ്റിനിര്‍ത്തിയത് വിവാദമാവുന്നു. നാളെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
അഹമ്മദിയ വിഭാഗം, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മുതലായ സംഘടനകളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണ് വിവാദമാവുന്നത്. ഇരുവിഭാഗം സുന്നി സംഘടനകള്‍ക്കും മുജാഹിദുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കും ജമാഅത്തെ ഇസ്ലാമി, എംഇഎസ്, വിസ്ഡം ഗ്ലോബല്‍, എംഎസ്എസ് തുടങ്ങിയ സംഘടനകള്‍ക്കും ഇടംകൊടുത്ത ന്യൂനപക്ഷ കമ്മീഷന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം വിഭാഗമായ അഹമ്മദിയ വിഭാഗത്തെ ഒഴിവാക്കിയത് പ്രബല മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നറിയുന്നു.
മഹല്ല് കമ്മറ്റികള്‍ ഉള്‍പ്പെടുന്ന സംഘടനകളെയാണ് സെമിനാറില്‍ വിളിച്ചതെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. ന്യൂനാല്‍ ന്യൂനപക്ഷമായ സംഘടനകളെ പരിഗണിക്കുന്നില്ലെന്നും വേണമെങ്കില്‍ അവര്‍ക്കും പങ്കെടുക്കാമെന്നുമാണ് എസ്വൈഎസ് ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജോയിന്റ് കണ്‍വീനറുമായ നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചത്.
ഇസ്ലാമിന്റെ കുത്തക ചിലര്ക്കാണെന്ന ധാരണ ന്യൂനപക്ഷ കമ്മീഷന് വകവെച്ചു കൊടുക്കുന്നത് ശരിയല്ലെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി വക്താവ് എം.എസ്. റഷീദ് പറഞ്ഞു. സുന്നികളും മുജാഹിദുകളും ജമാഅത്തുകളുമൊക്കെ ആശയതലത്തില്‍ ഏറെ വ്യത്യസ്തമല്ലാത്ത സംഘടനകളാണ്. നിസ്സാര തര്‍ക്കങ്ങളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
എന്നാല്‍ ആശയപരമായിത്തന്നെ വ്യത്യസ്തരായ മുസ്ലിം സംഘടനകളെ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വിശദീകരിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന് വിവേചനപരമായി പെരുമാറുന്നത് ശരിയല്ല. മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നത് മഹല്ല് കമ്മറ്റിയാണെന്ന വാദം ശരിയല്ല. അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ കമ്മീഷന് നടത്തുന്ന പരിപാടികളില്‍ അഹമ്മദിയാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കണമെന്ന് അഹമ്മദിയ മുസ്ലിം ജമാഅത്ത് വക്താവ് ഡോ. സി. സലാഹുദ്ദീന് പറഞ്ഞു. സുന്നി- മുജാഹിദ് വിഭാഗങ്ങള്‍ പോലെ മറ്റൊരു വിഭാഗമാണ് അഹമ്മദിയ വിഭാഗം എന്നത് സര്‍ക്കാര്‍ അംഗീകരിക്കണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: