ന്യൂദല്‍ഹി: കുടിവെള്ളം കൂടിയ വിലയ്ക്ക് വിറ്റാല്‍ കനത്ത പിഴയും തടവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
മള്‍ട്ടിപ്ലക്സുകളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും തീയേറ്ററുകളിലും മറ്റും രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വില കുപ്പിയിലെ കുടിവെള്ളത്തിന് ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കുപ്പിവെള്ളത്തിന് ഇവിടങ്ങളില്‍ കൂടുതല്‍ വില ഈടാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഫെഡറേഷന് ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാദം. ഈ വാദം തെറ്റാണെന്നും ലീഗല്‍ മെട്രോളജി നിയമ പ്രകാരം കൂടിയ വില ഇൗടാക്കിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്ര ഉപഭോക്തൃമന്ത്രാലയം കോടതിയില്‍ വ്യക്തമായി.
നിയമത്തിലെ 36 വകുപ്പു പ്രകാരം അധികവില ഈടാക്കിയാല്‍ ആദ്യ നിയമലംഘനത്തിന് 25,000 രൂപ വരെ പിഴ ഈടാക്കും. തുടര്‍ന്നും നിയമലംഘനം നടത്തിയാല്‍ 50,000 രൂപ ചുമത്തും. വീണ്ടും നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം പിഴയും, ഒരു വര്‍ഷത്തെ തടവും ലഭിക്കും. കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ്. നരിമാന് അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: