കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷാവിധി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പ്രഖ്യാപിക്കും. അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അമീറുള്‍ ഇസ്ലാമിനെതിരെ പത്ത് സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
ഡിഎന്‍എ അടക്കമുളള ഈ തെളിവുകളാണ് ഇസ്ലാമിനെതിരെ സമര്‍പ്പിച്ചത്. ശിക്ഷാ വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ടു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ക്രൂരമായ കൊലപാതകമാണ് നടന്നത്. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 33 കുത്തുകളുണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും പ്രതിഭാഗം വാദിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ അമീറിന് മനസിലായില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ആസാമീസ് ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അമീറിന് മറ്റ് ഭാഷകള്‍ മനസിലാക്കാന്‍ കഴിവില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോടതിയുടെ മറുപടി.
ജിഷയെ മുന്‍ പരിചയം ഇല്ലെന്ന് അമീറുള്‍ ഇസ്ലാം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: