പത്തനാപുരം: ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും വ്യാപിക്കുന്നു. വിളക്കുടി പഞ്ചായത്തിലെ കാര്യറ മേഖലയിലേക്ക് ഒച്ചുകളുടെ ശല്യം വര്‍ധിച്ചതോടെ കാര്‍ഷികരംഗത്ത് കനത്ത നാശമാണ് സംഭവിച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശാസ്ത്ര സംഘത്തിന് സാധ്യമാകുമെന്ന പ്രതീക്ഷയും മങ്ങി. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങളെല്ലാം ഒച്ചുകളുടെ പിടിയിലാണ്. സസ്യങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്ന ഇവയ്ക്ക് റബ്ബറിന്റെ പാല് വരെ ഊറ്റിയെടുക്കാന്‍ കഴിവുണ്ട്.
കഴിഞ്ഞ വര്‍ഷം കൃഷി, മൃഗസംരക്ഷണവകുപ്പുകള്‍ സംയുക്തമായി ഒച്ച് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള ജൈവമിശ്രിതത്തിന്റെ നിര്‍മാണം, തുരിശും പുകയിലയും ചേര്‍ന്നുള്ള കീടനിയന്ത്രണ സംവിധാനം എന്നിവയില്‍ പരീശിലനവും നല്കി.
എന്നാല്‍ വകുപ്പുകള്‍ സംയുക്തമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെങ്കിലും ഫലപ്രദമായില്ല. ഇപ്പോള്‍ വിളക്കുടി പഞ്ചായത്തിലെ കാര്യറ, ഇളമ്പല്‍ സര്‍ക്കാര്‍മുക്ക് എന്നിവിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിച്ചിട്ടുണ്ട്.
കോന്നിയിലെ കാര്‍ഷികമേഖലയില്‍ കണ്ടെത്തിയ ഒച്ചുകളെ നശിപ്പിക്കാന്‍ പത്ത് വര്‍ഷത്തിലധികം സമയമാണ് വേണ്ടി വന്നത്. വേനല്‍ക്കാലത്ത് മണ്ണിനടിയിലായിരിക്കുന്ന ഒച്ചുകള്‍ മഴക്കാലത്താണ് മുകളിലെത്തുക. ഒച്ചുകള്‍ വഴി മനുഷ്യന് ത്വക്ക് രോഗങ്ങളും ഉണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: