കരുനാഗപ്പള്ളി: എടിഎമ്മും കടകളും കുത്തിതുറന്ന് കവര്‍ച്ചയും ബൈക്ക്മോഷണവും നടത്തിയ നാലംഗസംഘത്തെകരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. മരുതൂര്‍കുളങ്ങര വടക്ക് രാജേഷ് ഭവനത്തില്‍ രാഹുല്‍(18), ആദിനാട് വടക്ക് സച്ചുഭവനത്തില്‍ സച്ചു (19), പനച്ചമൂട് മഹാരാഷ്ട്ര കോളനിയില്‍ ആനന്ദ് (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരുകുട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരാളിനെ പിടികൂടാനുണ്ട്. രണ്ടുമാസക്കാലമായി ഓച്ചിറ, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളില്‍ പത്തോളം മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും മോഷ്ടിച്ച രണ്ടു ബൈക്ക്, ഏഴു മൊബൈല്‍ഫോണ്‍, ഒരു ലാപ്ടോപ്, പണം എന്നിവ പോലീസ് പിടിച്ചെടുത്തു. പുള്ളിമാന്‍ ജങ്ഷനിലെ വിജയ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് കാമറയില്‍ പേസ്റ്റ് പുരട്ടി മറച്ചിട്ടാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. എടിഎം തകര്‍ക്കാനുള്ള ശ്രമത്തിനിടെ അലാറം അടിച്ചതിനാല്‍ ഇവര്‍ രക്ഷപെടുകയാണ് ഉണ്ടായത്. പുത്തന്‍തെരുവില്‍ നിന്നും ബൈക്ക് മോഷ്ടിക്കുന്നതിന്റേയും, എടിഎം തകര്‍ക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശക്തികുളങ്ങരയിലുള്ള ഒരു കട കുത്തിതുറന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ചതും ഇവരാണ്. എടിഎം കവര്‍ച്ചക്കുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ അറിവുവച്ചാണെന്ന് ഇവര്‍ പറഞ്ഞു. ഇരുമ്പുകമ്പികള്‍ നിഷ്പ്രയാസം കട്ടു ചെയ്യാന്‍ ഉപയോഗിക്കുന്ന കട്ടറും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു പ്രായപൂര്‍ത്തിയാക്കാത്ത ഒരാളെ ജൂവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. എസിപി എസ്.ശിവപ്രസാദ്, സിഐ ഗോപകുമാര്‍, എസ്ഐ ശിവകുമാര്‍, ജ്യോതി സുധാകര്‍, ജെഎസ്ഐ ബിജു, ഗ്രേഡ് എസ്ഐമാരായ നവാസ്, ബഷീര്‍, സെബില്‍ മാത്യു എന്നിവരുടെ പ്രത്യേകസ്ക്വാഡ് അന്വേഷിച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: