കോട്ടയം: ദാറോയ് ഡാമില്‍ നിന്ന് അഹമ്മദാബാദിലേക്ക് ജലവിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നിറങ്ങിയപ്പോള്‍ മലയാളികളുടെ മനസില്‍ മറ്റൊരു ചിത്രമാണ് തെളിഞ്ഞത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ആവിഷ്ക്കരിച്ച ജലവിമാന പദ്ധതിയുടെ ചിറക് രാഷ്ട്രീയവൈരത്തിന്റെ പേരില്‍ അരിഞ്ഞു വീഴ്ത്തിയത്, അതിന്റെ പേരില്‍ കോടികള്‍ വെള്ളത്തിലായത്.
2013-ല്‍ തുടങ്ങിയ കേരളത്തിലെ പദ്ധതി അടഞ്ഞ അധ്യായമായി. സര്‍വീസ് തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്വകാര്യ വ്യോമയാന കമ്പനികള്‍ മുന്നോട്ട് വന്നെങ്കിലും പിന്തുണ നല്കാന് എല്‍ഡിഫ് സര്‍ക്കാര്‍ തയ്യാറായില്ല. പദ്ധതി വേണോ വേണ്ടയോ എന്നതു സംബന്ധിച്ച് വ്യക്തത വരുത്താന്‍പോലും ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. 2013-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജലവിമാന സര്‍വ്വീസ് കൊണ്ടുവന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മറ്റുമായി 13 കോടി ചെലവഴിച്ചു. ഒരു രൂപ സര്‍ക്കാരിന് തിരിച്ച് കിട്ടിയില്ല. സര്‍വ്വീസ് തുടങ്ങാന്‍ വിമാനം വാടകയ്ക്ക് എടുത്ത സ്വകാര്യ വ്യോമയാന കമ്പനികള്‍ക്കും ഭീമമായ നഷ്ടമുണ്ടായി.
പദ്ധതിക്ക് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കിടക്കുന്ന സ്കാനര്‍, വാട്ടര്‍ ഡ്രോം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കാന്‍ മാസവും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ജലവിമാനത്തില്‍ കായലില്‍ വന്നിറങ്ങുന്ന സഞ്ചാരികളെ ഹൗസ്ബോട്ടില്‍ കയറ്റി സവാരിക്ക് കൊണ്ടുപോകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ശ്രീലങ്കയില്‍ ഇതേരീതിയിലാണ് ജലവിമാനം സര്‍വ്വീസ് നടത്തുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്നതായിരുന്നു പദ്ധതി. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് ചുമതല നല്‍കിയത്. സാധ്യതാപഠനത്തില്‍ 22 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തു. കുമരകം, പുന്നമട, മൂന്നാര്‍, അഷ്ടമുടി, ബേക്കല്‍, കോവളം, പൂവാര്‍, കൊച്ചി തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട്-അഷ്ടമുടി-പുന്നമട-മൂന്നാര്‍-കൊച്ചി എന്ന നിലയില്‍ റൂട്ട് ക്രമീകരിച്ചു. അഷ്ടമുടിയില്‍നിന്ന് പുന്നമട വരെയായിരുന്നു ഉദ്ഘാടന സര്‍വ്വീസ്. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ഇടതുപക്ഷം പദ്ധതിയെ എതിര്‍ത്തു. തുടര്‍ന്ന് അഷ്ടമുടിയില്‍നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് പുന്നമടയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ പദ്ധതി പാളി.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. ജീവനോപാധിയെ പദ്ധതി ബാധിക്കുമെന്നയായിരുന്നു ആശങ്ക. ജലവിമാനം ഇറങ്ങുന്ന വേമ്പനാട്ടുകായലിലെ കേന്ദ്രങ്ങളില്‍ മാറ്റംവരുത്തി. പുന്നമടയില്‍നിന്ന് വട്ടക്കായലിലേക്കാണ് വാട്ടര്‍ഡ്രോം മാറ്റിയത്. എന്നാല്‍ പദ്ധതി പുനരാരംഭിക്കാന്‍ കഴിയാതെ വന്നതോടെ വിദേശത്ത് നിന്ന് വന്ന ജലവിമാനവും പൈലറ്റും അവരുടെ വഴിയ്ക്ക് പറന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: