കൊച്ചി: പ്രണയത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ എസ്ഡി കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇളക്കുന്നും ചാരംമൂടില്‍ എംജി നിലയത്തില്‍ പരേതനായ മോഹനന്റെ മകന് ജിത്തു മോഹന്‍ (21) എന്ന വിദ്യാര്‍ത്ഥിയെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൊടുങ്ങല്ലൂരില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ ചേച്ചിയുടെ വീട്ടില്‍വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ജിത്തുമോഹന്‍ ചാരുംമൂടിലുള്ള ഷബാന എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ക്കുകയും പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജിത്തു മോഹന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ വഹാബ് ജിത്തുവിനെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് ജിത്തുവിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. വഹാബിന്റെ വീട്ടിവെച്ചാണ് ജിത്തുവിന് പൊള്ളലേറ്റത്.
ദേഹമാസകലം പൊള്ളലേറ്റ ജിത്തുവിനെ പെട്ടി ഓട്ടോയില്‍ കയറ്റി വാഴയിലയിട്ട് മൂടിയ നിലയിലാണ് കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയല്‍ എത്തിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെ രണ്ട് ജീവനക്കാരും രണ്ട് പോലീസുകാരും ചേര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വൈകിട്ട് 5.15 ഓടെ എത്തിച്ചു. അവിടെനിന്നും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍വെച്ച് ജിത്തുമോഹന്‍ സുഹൃത്തായ സോജനെ മൊബെയിലില്‍ വിളിച്ചിരുന്നു. തന്നെ അവര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പറഞ്ഞതായി സുഹൃത്ത് സോജന് ജന്മഭൂമിയോട് പറഞ്ഞു.
ആശുപത്രിയില്‍വെച്ചും ഇയാള്‍ ഇക്കാര്യം പറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലെ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ജിത്തുവിന്റെ മൊഴി എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: