ആലപ്പുഴ: സിപിഎം മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ശബരിമലയിലെ അരവണ പ്രസാദം വിതരണം ചെയ്ത സംഭവത്തില്‍ സിപിഎം ജില്ലാ നേതൃത്വം മൗനം പാലിക്കുന്നു. സമ്മേളനത്തിന്റെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ നല്‍കിയത്. 200 ടിന് അരവണയാണ് വിതരണം ചെയ്തത്. പ്രതിനിധികള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഡയറിയും നല്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗവുമായ കെ. രാഘവനാണ് പ്രതിനിധികള്‍ക്ക് ഉപഹാരമായി അരവണ നല്‍കിയത്. സംഭവം വിവാദമായെങ്കിലും പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം. എന്നാല്‍ താന്‍ ശബരിമലയിലെ പ്രസാദമല്ല നല്‍കിയതെന്ന വിശദീകരണമാണ് രാഘവന്റേത്. 13,000 രൂപ നല്കി പന്തളത്തു നിന്നാണ് താന്‍ അരവണ എത്തിച്ചതെന്നും സ്വന്തം പണം മുടക്കി ഏരിയ സമ്മേളനത്തില്‍ അരവണ നല്‍കിയതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: