ന്യൂദല്‍ഹി: പ്രസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രജപം വിലക്കി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിചിത്ര ഉത്തരവ്. ക്ഷേത്രത്തില്‍ മണികള്‍ മുഴുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രശസ്തമായ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരെ നിയന്ത്രിച്ചുകൊണ്ട് ട്രിബ്യൂണല്‍ കഴിഞ്ഞമാസം ഇറക്കിയ ഉത്തരവും വിവാദമായിരുന്നു.
ദേശീയ ഹരിത ട്രിബ്യൂണല്‍ ജഡ്ജി സ്വതന്ത്രകുമാറിന്റേതാണ് മന്ത്രജപം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. അമര്‍നാഥിലെ ഗുഹാക്ഷേത്രത്തില്‍ മന്ത്രങ്ങളും തീര്‍ത്ഥാടകരുടെ ജയ് വിളികളും നിരോധിച്ചിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റും സുരക്ഷാ സേനയും ഇക്കാര്യം കര്‍ശനമായി പാലിക്കണം. ക്ഷേത്രത്തിലേക്കുള്ള അവസാന ചെക് പോസ്റ്റില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ വെച്ച ശേഷം മാത്രമേ ക്ഷേത്ര ദര്‍ശനം പാടുള്ളൂ എന്നും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ ഉത്തരവിട്ടു.
ക്ഷേത്രത്തിന് സമീപത്തെ ചെക് പോസ്റ്റില്‍ നിന്ന് ഒറ്റവരിയായി മാത്രമേ തീര്‍ത്ഥാടകരെ അകത്തേക്ക് കയറ്റിവിടാവൂ. ചെക് പോസ്റ്റില്‍ തീര്‍ത്ഥാടകരുടെ സാമഗ്രികള്‍ സൂക്ഷിക്കാനായി പ്രത്യേക മുറി നിര്‍മ്മിക്കണം. മഞ്ഞിലുള്ള ശിവലിംഗത്തിന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കമ്പികള്‍ നീക്കം ചെയ്യണം. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം മൂന്നാഴ്ചയ്ക്കകം ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ജനുവരി 18ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: