കാഞ്ഞാര്‍: യുവ സൈനികന് നാടിന്റെ യാത്രാമൊഴി. ബോക്സിങ് പരിശീലനത്തിനിടയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാഞ്ഞാര്‍ മുപ്പാത്തിയില്‍ സ്കറിയയുടെ മകന് റോണി(25) തിങ്കളാഴ്ച രാവിലെയാണ് ചെന്നൈയിലെ ആശുപത്രിയില്‍ മരണമടഞ്ഞത്. ചെന്നൈയില്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്ന റോണിയ്ക്ക് പരിശീലനത്തിനിടെ ചെവിയുടെ പിറക് ഭാഗത്ത് ഏറ്റ ആഘാതം തലച്ചോറിലേക്കുള്ള രക്തസ്രാവത്തിന് കാരണമായി.
ഇന്നലെ രാവിലെ 9.30ന് എത്തിച്ച ഭൗതീകശരീരം ഒരു നോക്കു കാണുവാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. ഭൗതീകശരീരത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്ര സേവനം ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് റോണിയെ ആര്‍മിയില്‍ ചേരുവാന്‍ പ്രേരിപ്പിച്ചത്. പത്ത് മാസം മുമ്പാണ് റോണി ആര്‍മിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നത്.അറക്കുളം സെന്റ്. മേരീസ് സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുട്ടം ഐഎച്ച്ആര്‍ഡിയിലെ പഠനത്തിന് ശേഷം മുട്ടം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ബിടെക്കും കരസ്ഥമാക്കിയാണ് സൈനിക സേവനത്തിനായി റോണി ആര്‍മിയിലെത്തിയത്. അവധിക്ക് നാട്ടിലെത്തി കഴിഞ്ഞ ഒക്ടോബര്‍ 2നാണ് തിരികെ ചെന്നൈയ്ക്ക് പോയത്. സഹോദരനായ എബിയുടെ വിവാഹം ഉറപ്പിച്ച ആഹ്ളാദത്തിലായിരുന്ന റോണിയെ രംഗബോധമില്ലാതെയാണ് മരണം കൂട്ടിക്കൊണ്ട് പോയത്.
ഉച്ചയ്ക്ക് 12 മണിയോടെ കുടയത്തൂര്‍ സെന്റ്. അഗസ്ത്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: