തിരുവനന്തപുരം: മേയര്‍ അഡ്വ വി.കെ. പ്രശാന്ത് പട്ടികജാതിപീഡന കേസിലകപ്പെട്ടതോടെ തിരുവനന്തപുരം നഗരസഭയില്‍ ഭരണ സ്തംഭനം. കൗണ്‍സില്‍ കൂടാതെ മേയര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതായും ആരോപണം. സംഘര്‍ഷത്തെത്തുടര്‍ന്ന് നവംബര്‍ 18ന് കൂടിയ കൗണ്‍സില്‍ യോഗത്തിനു ശേഷം ഇതുവരെയും യോഗം ചേര്‍ന്നിട്ടില്ല. ഇതിനകം രണ്ടു കൗണ്‍സില്‍ യോഗങ്ങളെങ്കിലും കൂടേണ്ടതായിരുന്നു. കൗണ്‍സില്‍ കൂടാത്തതിനാല്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ സാധിക്കുന്നുമില്ല.
മാര്‍ച്ചിനു മുമ്പ് തീര്‍ക്കേണ്ട കരാര്‍ പണികളുടെ ടെണ്ടര്‍ നടപടി ഉള്‍പ്പെടെ ഡിസംബര്‍ മാസത്തിലെ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുക്കേണ്ടത്. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് ജോലി ആരംഭിക്കാന്‍ സാധിക്കൂ. കാല താമസം വന്നാല്‍ പ്ലാന്‍ഫണ്ട് പ്രകാരം ഈ സാമ്പത്തികവര്‍ഷം ചെയ്തു തീര്‍ക്കേണ്ട പദ്ധതികള്‍ മുടങ്ങും.
ജോലി സമയത്തു ചെയ്തു തീര്‍ത്തില്ലെങ്കില്‍ പദ്ധതി വിനിയോഗത്തിന്റെ കാലാവധി നീട്ടിക്കിട്ടാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കേണ്ടതായും വരും. ആയിരക്കണക്കിന് ക്ഷേമ പെന്ഷന് അപേക്ഷകളും ഭവനനിര്‍മാണ അപേക്ഷകളുമൊക്കെ കൗണ്‍സില്‍ തീരുമാനത്തിനായി കാത്തുകിടക്കുന്നു.
കൗണ്‍സിലില്‍ വച്ച് തീരുമാനം കൈക്കൊള്ളേണ്ടവയില് മേയര്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതായും ആരോപണമുയരുന്നു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് സസ്പെഷനിലായിരുന്ന ജീവനക്കാരനെ തിരകെ ജോലയില്‍ പ്രവേശിപ്പിച്ചതാണ് വിവാദതീരുമാനങ്ങളിലൊന്ന്. തൈയ്ക്കാട് ശാന്തികാവാടത്തിലെ പാന്‍ട്രി വര്‍ക്കറും ഫര്‍ണസ് ഓപ്പറേറ്ററുമായ ഷിബുവിനെ അന്വേഷണവിധേയമായി സസ്പെന്റു ചെയ്തിരുന്നു. എന്നാല്‍ ജോലിയില്‍ തിരിച്ചെടുക്കുന്നതിന് മുമ്പ് കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൗണ്‍സില്‍ കൂടാത്തതിനാല്‍ തിരികെ ഇയാളെ നഗരസഭാ ഓഫീസിലെ ഇലക്ട്രിക് വര്‍ക്കറായി നിയമിച്ചു. ഇത്തരത്തില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ അടിയന്തര സ്വഭാവം എന്ന നിലയില്‍ പലതീരുമാനങ്ങള്ക്കും മേയര്‍ അനുമതി നല്‍കുന്നതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
കൗണ്‍സിലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മേയര്‍ വി.കെ.പ്രശാന്ത് പട്ടികജാതി പീഡനനിരോധന നിയമപ്രകാരം കേസിലെ പ്രതിയാണ്. ജാമ്യം ലഭിക്കാതെ കൗണ്‍സില്‍യോഗം വിളിച്ചാല്‍ വീണ്ടും ആരോപണപ്രത്യോരോപണങ്ങളില്പ്പെട്ട് നഗരസഭ പ്രക്ഷുബ്ധമാകും.
ജാമ്യവുമായി ബന്ധപ്പെട്ട് കോടതി നടപടി നീളുന്നതിനാലാണ് കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടുന്നതിനും കാലതാമസം ഉണ്ടാകാന്‍ കാരണമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: