കണ്ണൂര്‍: കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ അയ്യപ്പന് മലയില്‍ നിന്ന് ആരംഭിച്ച് ആദികടലായി അറബിക്കടലില്‍ വന്നു ചേരുന്ന 9.5 കി.മി ദൈര്‍ഘ്യമുള്ള കാനാമ്പുഴയുടെ അതിജീവനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം കൈമാറി. 49.75 കോടി ചെലവുവരുന്ന പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ട മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു.ബാബു ഗോപിനാഥ്, കണ്ണൂര്‍ മണ്ഡലം വികസനസമിതി കണ്‍വീനര്‍ എന്‍.ചന്ദ്രന്, പി.കെ.ശബരീഷ് കുമാര്‍, മറ്റ് വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ കാലത്തിനൊപ്പം എന്ന നിയോജകമണ്ഡലം വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി 5000 വളണ്ടിയര്‍മാര്‍ കഴിഞ്ഞ മെയ് മാസം കാനാമ്പുഴ ശുചീകരിച്ചിരുന്നു. തുടര്‍ന്ന് പുഴയോര കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ജനപങ്കാളിത്തോടെ കണ്ണൂരിന്റെ ചരിത്രത്തോടൊപ്പം ഒഴുകിയ പുഴശുചീകരണ പ്രവര്‍ത്തനം കേരളത്തിനു തന്നെ മാതൃകയായി മാറിയിരുന്നു. മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, ഡോ.ടി.എം തോമസ് ഐസക്ക്, മാത്യു ടി തോമസ്, ഹരിത കേരളം ചെയര്പേഴ്സന് ഡോ.ടി.എന്‍ സീമ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കാനാമ്പുഴ അതിജീവനത്തിന് തുടക്കം കുറിച്ചത്. ഇറിഗേഷന്‍ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നു.
ഇറിഗേഷന്‍ വകുപ്പ് തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള എഞ്ചിനിയര്‍മാരുടെ സംഘമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ജല നീരൊഴുക്ക് വര്‍ധിക്കുന്നതിനും കാര്‍ഷികാഭിവൃദ്ധിയും ലക്ഷ്യമിട്ടാണ് 49.75 കോടി രൂപയുടെ ആദ്യഘട്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: