കണ്ണൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ഖനനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപികള് സ്വീകരിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. തലശ്ശേരി തൃപ്രങ്ങോട്ടൂര്‍ വില്ലേജില്‍ പാത്തിക്കല്‍, നരിക്കോട്, പാഴമല, കുഴിക്കല്‍ മിച്ചഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേടീമിനെ നിയോഗിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശിച്ചു. ഇവിടെ ചെക്ക്പോസ്റ്റ് സ്ഥാപിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
അനധികൃത ഖനനം നിര്‍ത്തിവെക്കുന്നതിന് പോലീസ് എയ്ഡ് ചെക്ക് പോസ്റ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. അനധികൃത ഖനനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. എന്‍.പി.ബാലന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
തൃപ്രങ്ങോട്ടൂര്‍ പാത്തിക്കല്‍, നരിക്കോട് മല എന്നിവിടങ്ങളില്‍ 35 ഓളം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരാതി. ലൈസന്‍സുള്ള 5 ക്വാറികളില്‍ 3 എണ്ണം പ്രവര്‍ത്തിക്കുന്നത് നീര്ച്ചാലുകളിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഇവയ്ക്ക് അനുമതി വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ കമ്മീഷനില്‍ വിശദീകരണം നല്‍കിയിരുന്നു. 1967 ലെ ചട്ടങ്ങള്‍ പ്രകാരമാണ് ഖനനാനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത ക്വാറികള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല. ഖനനപെര്മിറ്റ് അനുവദിക്കാന്‍ 100 മീറ്റര്‍ ചുറ്റളവില്‍ കനാലുകളും ആള് തമാസമുള്ള വീടുകളും പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: