ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതി അമീറുള്‍ ഇസ്ലാമിനു വധശിക്ഷതന്നെ കിട്ടിയിരിക്കുന്നു. സമൂഹമനഃസാക്ഷി ആഗ്രഹിച്ച ശിക്ഷയാണത് എന്നതില്‍ തര്‍ക്കമില്ല. പ്രാകൃതമായ കൊലപാതകത്തിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ല.
പെരുമ്പാവൂരിലെ വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ട് 19 മാസം പിന്നിട്ടപ്പോഴാണ് വിധി. അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുൡന് വധശിക്ഷ വിധിച്ചത്. സ്ത്രീകളുടെ അന്തസ്സുയര്ത്താന് ഉദ്ദേശിച്ചുള്ള വിധിയെന്നാണ് കോടതി വ്യക്തമാക്കിയത്. മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജിഷ കൊലപാതകം ദല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് വ്യക്തമാക്കിയാണ് ജഡ്ജി വിധിപറഞ്ഞത്.
2016 ഏപ്രില്‍ 28 ന് വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍വച്ചാണ് ജിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 14നാണ്് അറസ്റ്റ് ചെയ്തത്. ജിഷയുടെ വീടിനുസമീപത്തെ വാടക കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു സംഭവമെന്നതിനാല്‍ രാഷ്ട്രീയമായി ഏറെ വിവാദമായതാണ് നിഷ കൊലപാതകം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ട് എന്നതായിരുന്നു പ്രധാന ആരോപണം. സിപിഎം എംഎല്‍എയും ആരോപണ വിധേയനായി. അന്വേഷണവീഴ്ചകള്‍ പോലീസിനെ സംശയിക്കാനും ഇട നല്കി. സമയ പരിധി അവസാനിച്ചതിനു ശേഷവും ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചത്, കുറുപ്പുംപടി പോലീസ്സ്റ്റേഷനില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്ത് എന്നിവയൊക്കെ സംശയത്തിന് ബലമേകി. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പ്രതിയായി പിടിച്ചതും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനമുള്ളയാളാണോ അന്യസംസ്ഥാന തൊഴിലാളി എന്ന സംശയവുമുണ്ടായി. ആരെയോ രക്ഷിക്കാന്‍ ഒരു പ്രതിയെ സൃഷ്ടിച്ചു എന്ന തരത്തിലും വ്യാഖ്യാനമുണ്ടായി. ജിഷ വധം തെരഞ്ഞെടുപ്പുവിഷയമാക്കി നേട്ടംകൊയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന് സര്‍ക്കാരിന് പ്രതിയെ പിടിക്കേണ്ടത് രാഷ്ട്രീയ ആവശ്യവുമായിരുന്നു.
ഏതായാലും കോടതി വിധിയിലൂടെ അമീറുള്‍ ഇസ്ലാമാണ് കുറ്റക്കാരനെന്ന് കരുതാനേ നിയമപരമായി കഴിയൂ. പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചത് ഇത്തരം കേസുകളില്‍ അന്വേഷണ സംഘത്തിന് പ്രോല്‍സാഹനം നല്‍കും. എങ്കിലും സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും കേസിന്റെ തുടക്കം മുതലുണ്ട്. അതിനൊക്കെ വ്യക്തത വരുമ്പോഴേ ജിഷയുടെ ആത്മാവിന് നീതി ലഭിച്ചു എന്നു പറയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: