കുട്ടനാട്: രണ്ടാംകൃഷിയുടെ നെല്ലു സംഭരണം പൂര്‍ത്തിയാകുന്നു. ഏകദേശം 99ശതമാനം പാടശേഖരങ്ങളിലേയും നെല്ലു സംഭരണം പൂര്‍ത്തിയായി.
ഈ വര്‍ഷത്തെ രണ്ടാംകൃഷിയിലൂടെ 19,064 കര്‍ഷകരില്‍ നിന്നായി 42,748 മെട്രിക് ടണ്‍ നെല്ലാണു സിവില്‍ സപ്ലൈസ് വകുപ്പ് ഇതുവരെ സംഭരിച്ചത്. പിആര്‍എസ് വായ്പാ പദ്ധതിയിലൂടെ സംഭരിച്ച നെല്ലിന് 41.55 കോടി രൂപ ഇതുവരെ നല്കി.
58 കോടി അഞ്ചു ലക്ഷം രൂപ സംഭരണ വിലയായി ഇനി കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. തകഴികല്ലേപ്പുറം തെക്ക്, അമ്പലപ്പുഴ തെക്കേമേലുത്തുങ്കരി, പുന്നപ്ര സൗത്തിലെ അഞ്ഞൂറുംപാടം, ആലപ്പുഴ നഗരസഭാ പരിധിയിലെ കന്നിട്ടക്കായല്‍ എന്നീ പാടശേഖരങ്ങളിലെ സംഭരണമാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
അമ്പലപ്പുഴ സൗത്ത് കൃഷിഭവന് പരിധിയിലെ മുന്നൂറുംപടവ്, തകഴി കൃഷിഭവന് പരിധിയിലെ തറയക്കരി എന്നീ പാടശേഖരങ്ങളിലെ വിളവെടുപ്പു മാത്രമാണ് ഇനി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: