ന്യൂദല്‍ഹി: വായ്പകള്‍ ചില വ്യവസായികള്‍ക്കു മാത്രം നല്കാന് യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേടാണിതെന്നും മോദി പറഞ്ഞു. ഫിക്കിയുടെ 90ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത്തരം വ്യവസായികളിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ചിലര്‍ ജനങ്ങളുടെ നികുതിപ്പണമാണ് കവര്‍ന്നത്. കഴിഞ്ഞ സര്‍ക്കാരിലെ പലര്‍ക്കും ഇതറിയാമായിരുന്നു. വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഇതില്‍ ഫിക്കി എന്തെങ്കിലും സര്‍വെ നടത്തിയോയെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍, ബാങ്കിങ് മേഖലയിലെ തകര്‍ച്ചയെക്കുറിച്ച് സര്‍വെ നടത്തിയിരുന്നു, മോദി പറഞ്ഞു.
ഇപ്പോഴത്തെ നിഷ്ക്രിയ ആസ്തികള്‍ മുന്‍ സര്‍ക്കാരിന്റെ സംഭാവനയെന്നു പറഞ്ഞ മോദി, ജിഎസ്ടിയെ ന്യായീകരിച്ചു. വ്യാപാരികളുടെ ചെലവില്‍ നികുതി പിരിക്കാനുള്ള നീക്കമല്ലിത്. സാധാരണക്കാര്‍ക്ക് നേട്ടമുണ്ടാകുന്ന വിധത്തില്‍ വ്യാപാരം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്, അദ്ദേഹം വ്യക്തമാക്കി. വലിയ വ്യവസായികള്‍ പണം നല്കാന് വൈകുന്നത് ചെറിയ-ഇടത്തരം വ്യവസായങ്ങള്‍ക്ക് തിരിച്ചടിയായി. തന്റെ സര്‍ക്കാര്‍ യുവാക്കള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: