കോട്ടയം: ക്വാറി, ക്രഷര്‍ മാഫിയ സര്‍ക്കാര്‍ ഒത്താശയോടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ്ജ് ആരോപിച്ചു. ഭരണമുന്നണി നേതാക്കള്‍ പ്രതിദിനം ലക്ഷങ്ങളാണ് ഇവരില്‍ നിന്ന് പ്രതിഫലം കൈപ്പറ്റുന്നത്.
പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ ലൈഫില്‍ നിന്ന് അനുവദിക്കുന്നതിന്റെ 60 ശതമാനവും ഈ കൊള്ളസംഘം പിടിച്ചുപറിക്കുകയാണ്. ഓരോ അടി കാല് ഇഞ്ച് മെറ്റലിന് 35, അര ഇഞ്ചിന് 35, മുക്കാല്‍ ഇഞ്ച് 36, ഒരിഞ്ച് 41, പാറപ്പൊടി ഒരടിക്ക് 40, പി സാന്റ് ഒരടിക്ക് 55, എം സാന്റ് 46 എന്നിങ്ങനെയാണ് ക്രഷര്‍ യൂണിറ്റുകള്‍ ഈടാക്കുന്ന വില. എല്ലാ ചെലവുകളും കഴിഞ്ഞ് പത്ത് രൂപ പോലും ഓരോ ഇനത്തിനും വില വരാത്ത സാഹചര്യത്തിലാണ് ഈ കൊടുംകൊള്ള നടക്കുന്നത്.
ജിഎസ്ടിയുടെ പേരില്‍ 14 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമാക്കി കുറച്ചിട്ടും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയാണ്. നൂറു കണക്കിന് അപേക്ഷകളാണ് പുതിയ ക്രഷര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി കളക്ട്രേറ്റുകളില്‍ കിടക്കുന്നത്. പുതിയ യൂണിറ്റുകളുടെ അനുമതി തടയുകയാണ് നിലവിലെ ക്വാറി-ക്രഷര്‍ മാഫിയ. പല ജില്ലാ കളക്ടര്‍മാരും ഇവരുടെ സ്വാധീന വലയത്തിലാണ്. ഇതിന് സംരക്ഷണം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജോര്‍ജ്ജ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: