തിരുവനന്തപുരം: 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് 6 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
മികച്ച സംവിധാനത്തിനും നവാഗത സംവിധാനത്തിനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവ ചടങ്ങില്‍ സമ്മാനിക്കും.
സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന് സമ്മാനിക്കും.
മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, കെഎസ്എഫ്ഡിസി ചെയര്മാന് ലെനിന് രാജേന്ദ്രന്, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി. ശ്രീകുമാര്‍, ജൂറി ചെയര്മാന് മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
കണ്ട്രി ഫോക്കസ്, ഹോമേജ്, റീ സ്റ്റോര്‍ഡ് ക്ലാസിക്സ്, കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: