ആലപ്പുഴ: ചിറപ്പു മഹോത്സവവുമായി ബന്ധപ്പെട്ട് നഗരസഭ ലേലംചെയ്ത് നല്കിയ കടകള്‍ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. നഗരസഭാ ചെയര്മാന് അടക്കമുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് എസ്ഡിവി സ്കൂളിനു സമീപത്തെ താത്കാലിക കടകള്‍ പൊളിച്ചു നീക്കിയത്.
റോഡു കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാന്‍ ഹൈക്കോടതി വിധിയുണ്ടെന്നും ഇത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ബിജു പറഞ്ഞു. വന്‍ പോലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് കടകള്‍ പൊളിച്ചത്.
സീറോ ജങ്ഷന് വരെയുള്ള റോഡ് കയ്യേറി നഗരസഭ ലേലം ചെയ്ത് നല്കിയ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡു പുറമ്പോക്ക് നഗരസഭയ്ക്ക് ലേലം ചെയ്ത് കച്ചവടത്തിന് നല്‍കാമെന്നാണ് ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുളളത്. റോഡരികിലെ ഓടകള്‍ പുറമ്പോക്കല്ല. അതിനാല്‍ ഓട കയ്യേറിയുള്ള കച്ചവടവും അനുവദിക്കില്ല. കച്ചവടക്കാര്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി.
നഗരസഭാ ചെയര്മാന് തോമസ് ജോസഫ് കൗണ്‍സിലര്‍മാര്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്, എ.എം. നൗഫല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പിഡബ്യൂഡി ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തു. കടകള്‍ പൊളിച്ചുനീക്കിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ചെയര്‍മാന്റെ ഭീഷണി. എന്നാല്‍ പൊളിക്കാതെ പിന്മാറില്ലെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ ചെയര്‍മാനും സംഘവും പിന്‍വാങ്ങി. രാത്രി വൈകിയും കട ഒഴിപ്പിക്കല്‍ തുടരുകയാണ്.
നഗരത്തിലെ പാതയോരത്തെ കടകള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള തുറന്ന പോര് ചിറപ്പിന്റെ പകിട്ട് കുറയ്ക്കുകയാണ്. ചില കൗണ്‍സിലര്‍മാരടക്കം ബിനാമിയായി ലേലത്തില്‍ പങ്കെടുത്ത് സ്ഥലം മറിച്ച് കൊടുക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്റെ ഓഫീസ് വ്യക്തമാക്കി.
വ്യാപാരി വ്യവസായികള്‍ തങ്ങളുടെ കടയുടെ മുന്നില്‍ കടകള്‍ സ്ഥാപിക്കുന്നതിനെതിരെയും കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരം കോടതി വിധികള്‍ ഉള്ളപ്പോള്‍ നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തി കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയില്ലാതെ ചിലയാളുകളുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാല്‍ റോഡു കയ്യേറി സ്ഥിരമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാതെ ലക്ഷങ്ങള്‍ നഗരസഭയ്ക്ക് നല്കി താത്കാലികമായി കച്ചവടം നടത്താനെത്തിയവരെ കുടിയൊഴിപ്പിച്ചത് രാഷ്ട്രീയ പക്ഷാഭേദമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ റോഡു കയ്യേറി കച്ചവടം നടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും സിഐടിയു എഐടിയുസി യൂണിയനില്‍പ്പെട്ടവരാണ് അതിനാലാണ് അവരെ പൊതുമരാമത്ത് വകുപ്പും മന്ത്രിയും സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: