പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണില്‍ റോഡിലേയ്ക്ക് ഇറക്കി വച്ചിട്ടുള്ള കച്ചവടം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതെ പഞ്ചായത്ത്. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമല തീര്‍ത്ഥാടനം ഒരുമാസം എത്തുന്നതോടെ അന്യസംസ്ഥാന തീര്‍ത്ഥാടകരുടെയും മറ്റും വാഹനങ്ങള്‍ കൂടി ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. തിരക്കേറിയ സമയത്തും പോലീസുകാര്‍ ഡ്യൂട്ടിക്കെത്താതും കുരുക്കിന് കാരണമാകുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടന അവലോകനത്തില്‍ മണ്ഡലകാലം തീരുന്നതുവരെ ടൗണില്‍ വഴിവാണിഭം നിരോധിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം പഞ്ചായത്ത് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. അന്യസംസ്ഥാനത്ത് നിന്നുള്ളവരും വഴിവാണിഭം നടത്തുന്നു. കൂടാതെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ പലരും റോഡിലേയ്ക്ക് ഇറക്കി വെച്ചാണ് വ്യാപാരം നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡും റോഡിലേയ്ക്ക് ഇറക്കി വെയ്ക്കുന്നത് വാഹനങ്ങള്‍ക്ക് തടസമാകുകയാണ്. പച്ചക്കറി, പഴം സ്റ്റാളുകള്‍ റോഡിലിറക്കി വച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വഴിവാണിഭം നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് ഇറക്കാറുണ്ടെങ്കിലും തുടര്‍ നടപടികളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല. അനധികൃത വാഹനപാര്‍ക്കിങ്ങും ഗതാഗത കുരുക്കിന് കാരണമാവുന്നു. സന്ധ്യയാകുന്നതോടുകൂടി നിരവധി ഉന്തുവണ്ടി കച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: