കട്ടപ്പന: ഹൈറേഞ്ചിന്റെ വാവ സുരേഷ് എന്നറിയപ്പെടുന്ന ഷുക്കൂറിന് പിടിപ്പത് ജോലിയുടെ ദിവസമായിരുന്നു ഇന്നലെ. വെള്ളയാംകുടി നിര്‍മ്മല്‍ജ്യോതി സ്കൂളിന് സമീപമുള്ള കോളനിയില്‍ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കണ്ടതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഷുക്കൂറിനെ വിവരമറിയിച്ചത്. ഇദ്ദേഹം എത്തിയപ്പോഴേക്കും പാമ്പുകള്‍ കല്‍ക്കെട്ടിനിടയില്‍ ഒളിച്ചു. തുടര്‍ന്ന് കല്‍ക്കെട്ട് പൊളിച്ചാണ് പുല്ലാനി ഇനത്തില്‍പ്പെട്ട മൂര്‍ഖനെ പിടികൂടിയത്. ഒരെണ്ണം രക്ഷപ്പെടുകയും ചെയ്തു. ചാക്കിലാക്കിയ പാമ്പിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ച് മടങ്ങിയ ഉടനെയാണ് വീണ്ടും ഫോണ്‍ വിളിയെത്തുന്നത്.
വാഴവര വാകപ്പടിയില്‍ പെരുമ്പാമ്പ് മരത്തില്‍ ചുറ്റിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസാണ് ഷുക്കൂറിനെ വിളിച്ചു വരുത്തിയത്. മുരിക്കുമരത്തില്‍ ചുറ്റിയ പാമ്പിനെ സാഹസികമായാണ് ഇദ്ദേഹം പിടികൂടിയത്. ഇതിനിടെ ഷുക്കൂറിന്റെ കൈയ്ക്ക് കടിയുമേറ്റു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇരു പാമ്പുകളെയും വനപാലകര്‍ക്ക് കൈമാറി. പെരുമ്പാമ്പിന്റെ കടിയേറ്റ ഷുക്കൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പാമ്പുകളെ കാണാന്‍ നിരവധി പേരാണ് പോലീസ് സ്റ്റേഷനിലെത്തിയത്. കട്ടപ്പന ഷുക്കൂര്‍ അഗ്രോ കെമിക്കല്‍സ് ഉടമയായ ഷുക്കൂര്‍ ഒന്നര പതിറ്റാണ്ടായി പാമ്പുപിടുത്തത്തില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: