കോട്ടയം: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച നാഗമ്പടത്തെ നഗരസഭയുടെ വനിതാ വിശ്രമകേന്ദ്രം നോക്കുകുത്തിയാകുന്നു. പകുതിയിലധികം വനിതാഅംഗങ്ങളും വനിതാ അദ്ധ്യക്ഷയും ഭരിക്കുമ്പോഴാണ് നഗരസഭാ കെട്ടിടത്തിന് ഈ അവസ്ഥ. ആയിരക്കണക്കിനു സ്ത്രീകളെത്തുന്ന നഗരത്തിലെ പ്രധാന സ്റ്റാന്‍ഡിനു സമീപത്തെ വിശ്രമകേന്ദ്രം വനിതകള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതായിരിക്കുകയാണ്. കേന്ദ്രത്തിന്റെ ചുമതല നഗരസഭയ്ക്കാണെങ്കിലും അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് എത്തുന്നില്ലെന്നാണ് ആക്ഷേപം.
ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും പലരും ഇത് ഉപയോഗിക്കാറില്ല. ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനും സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് സമീപത്തെ വിശ്രമകേന്ദ്രത്തിന് മാസങ്ങളായി പൂട്ടുവീണിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമെത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ഏഴ് വര്‍ഷം മുമ്പ് നഗരസഭ കെട്ടിടം നിര്‍മ്മിച്ചത്. ഡോര്മെട്രിയുള്പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിരുന്നു.
വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും കുടുംബശ്രീയെയാണ് നഗരസഭ ഏല്‍പ്പിച്ചിരുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ ഒരു മുറിയില്‍ ലഘുഭക്ഷണശാലയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ മാസങ്ങളായി കെട്ടിടത്തിന് പൂട്ടുവീണിട്ട്. പ്രവേശനകവാടത്തില്‍ ഓട്ടോ സ്റ്റാന്ഡുള്ളതിനാല് ഭൂരിഭാഗം ആളുകളും വിശ്രകേന്ദ്രം ശ്രദ്ധിക്കാറില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രീപെയ്ഡ് കൗണ്ടര്‍ വനിതാ പോലീസ് എയ്ഡ്പോസ്റ്റാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: