ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്സഭ പിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ബഹളം രാജ്യസഭാ സ്തംഭനത്തിന് കാരണമായി. ഇരുസഭകളും ഇനി തിങ്കളാഴ്ച സമ്മേളിക്കും.
പത്തു മുന്‍ രാജ്യസഭാ അംഗങ്ങള്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സഭാ നടപടികള്‍ ആരംഭിച്ചത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ രാജ്യസഭാ ചെയര്‍മാനായുള്ള ആദ്യ സഭാ സമ്മേളനമാണ് ഇന്നലെ ആരംഭിച്ചത്. ദക്ഷിണേന്ത്യയെ ബാധിച്ച ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം അവതരിപ്പിക്കാന്‍ എഐഎഡിഎംകെയിലെ നവനീത് കൃഷ്ണന് സഭാധ്യക്ഷന് അനുമതി നല്‍കിയെങ്കിലും കോണ്‍ഗ്രസ്-സിപിഎം അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് അവതരണം മുടങ്ങി.
മണിശങ്കര്‍ അയ്യരുടെ വസതിയില്‍ പാക്കിസ്ഥാന് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭയിലെ ബഹളം. മന്‍മോഹന്‍സിങിനെതിരായ ആരോപണം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ നോട്ടീസ് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു തള്ളി. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.
ജനതാദള്‍ യു നേതാവ് ശരദ് യാദവ്, അലി അന്‍വര്‍ അന്‍സാരി എന്നിവര്‍ക്ക് അയോഗ്യത കല്പ്പിച്ചതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ജനോപകാരപ്രദമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതിപക്ഷത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി രാവിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭകള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രയോജനം രാജ്യത്തിനുണ്ടാകും. നല്ല ചര്‍ച്ചകളും വാദപ്രതിപാദങ്ങളും സഭാംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
ശീതകാല സമ്മേളനം വെട്ടിക്കുറയ്ക്കുന്നത് കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി തവണ ചെയ്തിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യസഹമന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. 22 ദിവസം നീളുന്ന ശീതകാല സമ്മേളന കാലത്ത് 14 ദിവസമാണ് സഭചേരുന്നത്. ജനുവരി 5ന് സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: