ജയ്പുര്‍: മതംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങളുമായി രാജസ്ഥാന് ഹൈക്കോടതി. മതം മാറണമെങ്കില്‍ വ്യക്തി ഒരു മാസം മുന്‍പേ അക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പേര്, വിലാസം, മതപരിവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ എന്നിവയടക്കം എഴുതി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കളക്ടര്‍ ഇത് കളക്ട്രേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ സമര്‍പ്പിച്ച് 21 ദിവസത്തിനകം കളക്ടറുടെ മുമ്പാകെ ഹാജരായി മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഈ നടപടികളൊന്നും സ്വീകരിക്കാതെ മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
പതിനൊന്ന് വര്‍ഷത്തോളമായി തീരുമാനമാകാതെ കിടക്കുന്ന രാജസ്ഥാന് ധര്‍മ്മ സ്വാതന്ത്ര്യ ബില്‍ നടപ്പിലാകുന്നത് വരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ജി.കെ.വ്യാസ്, വി.കെ.മാത്തൂര്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: