കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഏത് മുന്നണിയിലേക്കെന്ന തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കെ.എം. മാണി. തീരുമാനം വൈകാതെ ഉണ്ടാകും. ചാടിക്കയറി തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി പ്രതിനിധി സമ്മേളനത്തിന് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയായി, മുന്നണിയില്‍ എടുക്കണമെന്ന അപേക്ഷയുമായി ആരുടെയും പിന്നാലെ പോയിട്ടില്ലെന്ന് മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങളുമായി യോജിക്കുന്നവരുമായി സഹകരിക്കും. തനിച്ച് നില്‍ക്കുന്നതാണ് സുഖം.
മുന്നണി പ്രവേശനം അടക്കമുള്ള കാര്യങ്ങളില്‍ ചരിത്ര പ്രഖ്യാപനമുണ്ടാകുമെന്ന് വിളംബരം ചെയ്ത മഹാസമ്മേളനം രാഷ്ടീയ തീരുമാനങ്ങള്‍ ഒന്നുമില്ലാതെയാണ് കൊടിയിറങ്ങിയത്. ഇടത് മുന്നണി പ്രവേശനമായിരുന്നു കെ.എം. മാണിയും ജോസ് കെ. മാണിയും മോഹിച്ചത്. എന്നാല്‍ പി.ജെ. ജോസഫും കൂട്ടരും ഇതിനെതിരെ കലാപക്കൊടി ഉയര്‍ത്തുമെന്ന് ഭയന്നാണ് തീരുമാനം നീട്ടിയത്. കേരള കോണ്‍ഗ്രസിനെ മുന്നില്‍ നിന്നല്ല പിന്നില്‍ നിന്നാണ് കുത്തിയതെന്ന് യുഡിഎഫിനെ പരോക്ഷമായി സൂചിപ്പിച്ച മാണി, പിണറായി വിജയനോട് തനിക്ക് എപ്പോഴും മൃദു സമീപനമാണെന്നും വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും മറ്റുള്ളവരെ പോലെ എപ്പോഴും കുത്തുകയും നോവിക്കുകയില്ലെന്നും അദ്ദേഹം പ്രതിനിധി സമ്മേളനത്തിന് ശേഷം പറഞ്ഞു.
ഇടത് മുന്നണി സര്‍ക്കാരിനെതിരെ കാര്‍ഷിക പ്രശ്നങ്ങളില്‍ സമരം ശക്തമാക്കണമെന്ന ആവശ്യമാണ് ജോസഫ് അനുകൂലികള്‍ മുന്നോട്ട് വച്ചത്. ചര്‍ച്ചയില്‍ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനം വൈകുന്നതിനെ ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. ഏതെങ്കിലും മുന്നണിയില്‍ ഇല്ലാതെ നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കുന്നതിന്റെ യുക്തിയെ അവര്‍ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: