മതം രാഷ്ട്രീയത്തിലിടപെടുന്നതും, ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യാന്‍ അനുയായികളെ പ്രേരിപ്പിക്കുന്നതും ജനപ്രാതിനിധ്യ നിയമം വിലക്കുന്നുണ്ട്. ഈ വസ്തുതയുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന് ”ദേശീയ ശക്തികളെ പരാജയപ്പെടുത്താന്‍” ആഹ്വാനം ചെയ്തുകൊണ്ട് തന്റെ പരിധിയിലുള്ള പള്ളികളിലെ വിശ്വാസികള്‍ക്ക് അയച്ച കത്ത് വിവാദമായത് സ്വാഭാവികം മാത്രം.
താന്‍ ഒരു പാര്‍ട്ടിയേയും പേരെടുത്തു പറഞ്ഞിട്ടില്ല എന്നുള്ള മക്വാന്റെ വിശദീകരണം ബാലിശമാണ്. ബിജെപിയും കോണ്‍ഗ്രസുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് രംഗത്ത് മുഖ്യ രാഷ്ട്രീയ കക്ഷികളെന്ന നിലയ്ക്ക്, സഭ അനുകൂലിക്കുന്ന പാര്‍ട്ടിയേതെന്നും എതിര്ക്കുന്നതാരെയാണെന്നും വായിച്ചെടുക്കാന്‍ സാമാന്യബുദ്ധി മതി. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാം പ്രെസ്ബിറ്റേറിയന്‍ വിഭാഗമായ ആംഗ്ലിക്കന്‍ സഭയുടെ നിയന്ത്രണത്തിലാണല്ലോ. അവിടെയും ”ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് സഭ നേരിട്ട് ആവശ്യപ്പെടാറില്ല. എന്നാല്‍ ഏതുതരത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടിക്കുമാണ് പിന്തുണ നല്‍കേണ്ടതെന്ന് വ്യക്തമാക്കും. അതില്‍നിന്നുതന്നെ വോട്ടര്‍മാര്‍ക്ക് കാര്യം മനസ്സിലാകും.” (മാതൃഭൂമി ലേഖനം 18-11-2013). മിസോ പീപ്പിള്‍സ് ഫോറം എന്നൊരു സന്നദ്ധ സംഘടനയുണ്ട് സംസ്ഥാനത്ത്. സഭയുടെ മാനസിക സന്തതിയായ അത് രാഷ്ട്രീയത്തില്‍ ആദ്യാവസാനം ഇടപെടുന്നു. ”എംപിഎഫ് നിലവില്‍ വരുന്നതിന് മുന്‍പ് സഭ നേരിട്ടായിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നത്. 1903 ല്‍ മിസോ സമൂഹത്തിന്റെ സുവിശേഷവല്ക്കരണം പൂര്‍ത്തിയായതുമുതല്‍ സഭയുടെ അപ്രമാദിത്വം ഇവിടെ തുടരുകയാണ്.
തെരഞ്ഞെടുപ്പിലും ഭരണത്തിലും രാഷ്ട്രീയത്തിലും മിസോറാമിലെ ക്രൈസ്തവസഭകള്‍ നടത്തുന്ന ഇടപെടലിനെക്കുറിച്ച് ‘ഇവാഞ്ചലിക്കന്‍ ക്രിസ്റ്റ്യാനിറ്റി ആന്റ് ഡെമോക്രസി’ എന്ന പുസ്തകത്തില്‍ പറയുന്നു. സഭയും ഭരണകൂടവും ഒന്നായി മാറിയ പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലെ സ്ഥിതിക്ക് സമമാണിതെന്നാണ് അയ് സോളിലെ സോഷ്യോളജി പ്രൊഫസറായ എന്‍. വില്യം സിങ്ങിന്റെ അഭിപ്രായം എന്നും ലേഖകന്‍ അറിയിക്കുന്നു. ക്രിസ്തീയ ഭരണം കാഴ്ചവക്കാം, ജറുസലേം തീര്‍ത്ഥാടനത്തിന് സബ്സിഡി നല്‍കാം മുതലായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ‘മതേതര’ കക്ഷിയായ കോണ്‍ഗ്രസ് സംസ്ഥാനത്ത് വോട്ടുതേടാറുള്ളതെന്ന് മാധ്യമങ്ങള്‍ പണ്ടേ തുറന്നുകാട്ടിയിട്ടുണ്ട്. ഇത്രയും മതവല്‍ക്കരണം നടന്നിട്ടുള്ള മിസോറാമിലെ ജനങ്ങള്‍ ആദായ നികുതി കൊടുക്കേണ്ടതില്ല എന്ന സവിശേഷതയും നിലനില്ക്കുന്നു.
ദൈവത്തിന്റെ നാടായ കേരളത്തില്‍ ക്രൈസ്തവ സഭകള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ അങ്ങാടിപ്പാട്ടാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഇംഗിതത്തിന് വേണ്ടത്ര വഴങ്ങാത്തതിന് മധ്യകേരളത്തിലെ കത്തോലിക്കാ സഭ അതിന്റെ ഔദ്യോഗിക ജിഹ്വയിലൂടെ കോണ്‍ഗ്രസിനെ ശകാരിച്ചതിന്റെ ചൂടാറിയിട്ടുമില്ല.
ഇപ്പോള്‍ ദേശീയ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന സഭകള്‍ സ്വാതന്ത്ര്യസമരകാലത്തും ദേശീയ ശക്തികള്‍ക്കെതിരായിരുന്നു. ഇന്നത്തെ ഇഷ്ടകക്ഷി അക്കാലത്ത് സഭകളുടെ ശത്രുവായിരുന്നു. 1921 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി തൃശൂരില്‍ ഒരു ലഹള നടക്കുകയുണ്ടായി. കോണ്‍ഗ്രസ് അനുകൂലികളായ സ്വാതന്ത്ര്യസമര സേനാനികള്ക്കെതിരായി ബ്രിട്ടനോട് കൂറുപുലര്‍ത്തുന്ന ക്രിസ്ത്യന്‍ ‘ലോയല്‍ട്ടി സേന’ നടത്തിയതായിരുന്നു അത്. രാജഗോപാലാചാരിപോലും അന്ന് കയ്യേറ്റം ചെയ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അതുപോലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മതംമാറ്റി ക്രിസ്ത്യാനികളാക്കിയവരുടെ സായുധസൈന്യങ്ങളെ ബ്രിട്ടീഷു പക്ഷത്തുചേര്‍ന്നു പോരാടാന്‍ തയ്യാറാക്കിയിരുന്നതിനും ദൃഷ്ടാന്തങ്ങളുണ്ട്. പോര്‍ച്ചുഗീസുകാരില്‍നിന്ന് ഗോവയെ മോചിപ്പിക്കാന്‍ നാം നടത്തിയ നീക്കത്തെ എതിര്‍ത്തും അപലപിച്ചും വത്തിക്കാന്‍ രംഗത്തുവന്നിരുന്നു. ഇന്നാട്ടിലെ സഭകളോട് ഗോവ വിമോചന സമരത്തോടു സഹകരിക്കരുത് എന്നു നിര്‍ദ്ദേശിച്ച വത്തിക്കാന്‍, വിപരീത നിലപാടെടുത്ത ഗ്രേഷിയസ് എന്ന കര്‍ദ്ദിനാളെ താക്കീതുചെയ്ത് നിശ്ശബ്ദനാക്കുകയുണ്ടായി.
ക്രിസ്തീയ സഭകളുടെ രാഷ്ട്രീയ ഇടപെടല്‍ അസഹ്യമായതിനെ തുടര്‍ന്നുണ്ടായ പ്രതികരണത്തില്‍ നിന്നാണ് പാശ്ചാത്യ ദേശത്ത് ദേശീയത, മതേതരത്വം മുതലായ ആശയങ്ങള്‍ ഉടലെടുത്തത്. പള്ളികള്‍ക്കും പാതിരിമാര്‍ക്കും അവിടെ വിലയില്ലാതായതും ഇതുപോലുള്ള ദുര്‍വൃത്തികള്‍ കാരണമാണ്. ”ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും” എന്ന ബൈബിള്‍ വചനം ക്രിസ്തുമതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കുന്നതിന് നിദാനമായി പലരും ഉദ്ധരിക്കാറുണ്ട്. പക്ഷേ കടകവിരുദ്ധാര്ത്ഥമാണ് ഈ വാക്യത്തിനുള്ളതെന്നാണ് അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞന് മെര്വിന് ഹാരിസ് തന്റെ ”കൗസ്, പിഗ്സ്, വാര്‍സ് ആന്റ് വിച്ചസ്- റിഡില്സ് ഓഫ് കള്‍ച്ചര്‍” എന്ന പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നത്. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഗലീലിയയിലെ ജൂദാസ് എന്ന വിപ്ലവകാരി റോമാ സാമ്രാജ്യത്തിനെതിരായി നടത്തിയ നികുതി നിഷേധ സമരത്തിന്റെ സ്വരമാണ് ഇതിനുള്ളത്.
പാലസ്തീനിലുള്ളതെല്ലാം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന പക്ഷക്കാരനായിരുന്നു ഈ ജൂദാസ്. എന്നാല്‍ ബൈബിള്‍ സുവിശേഷകര്‍ക്ക് ഇങ്ങനെയൊരു വ്യക്തിയെ അറിയില്ലായിരുന്നു. ചാവുകടല്‍ തീരത്തുള്ള കുമറാന്‍ ഗുഹകളില്‍ നിന്നു കിട്ടിയ അമൂല്യരേഖകളാലാണ് ഈ വിപ്ലവകാരിയെ പരിചയപ്പെടുത്തുന്നത്. അതിനാല്‍ ജനങ്ങള്‍ യേശുവിനോട് റോമന്‍ ഭരണത്തിന് നികുതി കൊടുക്കണോ എന്നാരാഞ്ഞതിന് അദ്ദേഹം നല്കിയ മറുപടി തെറ്റിദ്ധരിച്ച് സീസറിനനുകൂലമെന്ന് വ്യാഖ്യാനിക്കുകയാണത്രെ പിന്നീട് സുവിശേഷം ചമച്ചവര്‍ ചെയ്തത്. റോമന്‍ ഭരണാധികാരി അര്‍ഹിക്കുന്നത് നികുതിയല്ല, സമരമാണെന്നാണ് ക്രിസ്തു അര്‍ത്ഥമാക്കിയതെന്ന അഭിപ്രായമാണ് മെല്വിന് ഹാരിസിനുള്ളത് (പുറം.136). സമാധാനത്തിന്റെ മതമാണ് ക്രിസ്തുമതമെന്ന ധാരണയെ ആഴത്തില്‍ ചോദ്യം ചെയ്യുന്നുണ്ട് ഇദ്ദേഹമെന്നും ഇവിടെ സൂചിപ്പിക്കട്ടെ.
”ഭാരതത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. പള്ളികളിലും മറ്റും ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടിവിഭാഗക്കാരിലും അരക്ഷിതാവസ്ഥ വളരുന്നു” എന്നെല്ലാമാണ് ഗാന്ധിനഗര്‍ ബിഷപ്പിന്റെ പരാതി. കോണ്‍ഗ്രസ് രാജകുമാരന് ഈയിടെ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഏതാണ്ട് ശരിപ്പകര്‍പ്പാണ് ഈ പരാതിയെന്നുള്ളത് യാദൃച്ഛികമാണോ?
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍തൊട്ട് മതസ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും അവരുടെ ദല്ലാളുമാര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ സംസ്ഥാന തെരഞ്ഞെടുപ്പ് വരുമ്പോഴും ഇതുപോലുള്ള ഓരോ പരിദേവനവുമായി സഭകള്‍ രംഗത്തുവരുന്നു. വിഷയം ഏറ്റുപിടിക്കാന്‍ മതേതര രാഷ്ട്രീയക്കാരും. ദല്‍ഹി, ബീഹാര്‍ തെരഞ്ഞെടുപ്പുകാലത്ത് പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്നായിരുന്നു പരാതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാതിയും പോയി. മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും പഴികേട്ടത് കേന്ദ്ര സര്‍ക്കാര്‍. പക്ഷേ അതിലെ പ്രതിയായി ശിക്ഷിക്കപ്പെട്ടിരിക്കുന്നത് ബംഗ്ലാദേശി കുടിയേറ്റക്കാരനാണ്. ബെംഗളൂരുവില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതിന് അറസ്റ്റിലായത് ഇന്ത്യന്‍ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസിലെ മുസ്ലിം നാമധാരിയായ ഉദ്യോഗസ്ഥനാണ്. പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയും അട്ടിമറികളും നടത്തലായിരുന്നു വിദ്വാന്റെ മുഖ്യതൊഴില്‍. മധ്യപ്രദേശിലെ ജാബുവാ സംഭവത്തിലെ പ്രതികള്‍ ക്രിസ്തുമത വിശ്വാസികള്‍ തന്നെയായിരുന്നുവെങ്കിലും അതിനെ ചൊല്ലിയും എന്തെല്ലാം കോലാഹലങ്ങള്‍ നടന്നു.
ഒഡീഷയില്‍ ആസ്ട്രേലിയന്‍ പാതിരി വധിക്കപ്പെട്ടത് കൊടിയ അപരാധം, എന്നാല്‍ ലക്ഷ്മണാനന്ദ എന്ന ഹൈന്ദവ സന്യാസിയെ അരുംകൊലചെയ്തത് അവഗണനാര്‍ഹവും!
ക്രിസ്തുമതത്തിനുവേണ്ടി നുണ പറയുന്നതും കാപട്യം കാണിക്കുന്നതും സാധുവാണെന്നൊരു സിദ്ധാന്തമുള്ളതായി ഹെര്‍ബര്‍ട്ട് കട്ട്നര്‍ എന്നയാള്‍ എഴുതിയിട്ടുണ്ട്. അതു ശരിവക്കുന്നവിധത്തില് ബന്ധപ്പെട്ടവരും ഉത്തരവാദിത്വമുള്ളവും പ്രവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
(ഫോണ്‍:9447729929)
പ്രതികരിക്കാൻ ഇവിടെ എഴുതുക: