തൃശൂര്‍: ഓഖി ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും തീരമേഖല മുക്തമായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ മടിക്കുകയാണ്. ചെറിയ വള്ളങ്ങളില്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്.
എന്നാല്‍ കേരള തീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞത് ഇതരസംസ്ഥാന ലോബികള്‍ക്ക് ചാകരയായിരിക്കുകയാണ്. മാസങ്ങള്‍ പഴക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ വിപണി സംസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യമാണ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ എല്ലാവരും പുറത്തുനിന്ന് എത്തുന്ന മത്സ്യം വാങ്ങി ഉപയോഗിക്കുകയാണ്. നല്ല വില നല്കി വാങ്ങുന്ന മത്സ്യത്തിന് ഗുണനിലവാരം വളരെ കുറവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏജന്റുമാരാണ് മത്സ്യം ഇറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും കാര്യക്ഷമമാകുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫോര്‍മാലിന്‍, അമോണിയം നൈട്രജന്‍ പെറോക്സൈഡ്, അമോണിയം പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി മുമ്പ് നടത്തിയ പല പരിശോധനകളിലും വ്യക്തമായിട്ടും മാര്‍ക്കറ്റുകളില്‍ പ്ര്ത്യേക പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ആരോഗ്യത്തിന് അപകടകാരിയായ ഫോര്‍മാലിന്‍ ചേര്‍ത്താല്‍ മത്സ്യം ഒരുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാര്‍ ഉണ്ടാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മുന്‍ കാലങ്ങളില്‍ അമോണിയ മാത്രമാണ് ചേര്‍ത്തിരുന്നത്. നാലുദിവസം വരെയാണ് കേടുകൂടാതിരിക്കുക. അതുകഴിഞ്ഞാല്‍ ഉപയോഗ ശൂന്യമാകും. ഇത് തടയാന്‍ മത്സ്യവ്യാപാരികള്‍ കണ്ടെത്തിയ മാര്‍ഗമാണ് മത്സ്യത്തിന്റെ മാംസളഭാഗങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കല്‍ എന്നത്.
മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ശുദ്ധമായ മത്സ്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: