ചേര്‍പ്പ്: ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെയും യുവതിയെയും ചേര്‍പ്പ് എക്സൈസ് പിടികൂടി. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി ഷീബ, അന്തിക്കാട് കുറ്റിപറമ്പില്‍ അക്ഷയ്, എന്നിവരെയാണ് ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജിജിപോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്നാട്ടിലെ പളനിക്കടുത്തുള്ള സിങ്കനല്ലൂരില്‍ നിന്ന് അക്ഷയ് വില്പനയ്ക്കായി കൊണ്ടു വന്ന ‘ഉപാസി’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്.
പാക്കറ്റുകളിലാക്കി 300, 500, 1,000 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തിവരികയായിരുന്നു ഇയാള്‍. തീരദേശ മേഖലയിലെ ചെറുകിടകച്ചവടക്കാര്‍ക്കും ഫോണ്‍ മുഖേന ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ടെന്നും പ്രത്രി എക്സൈസിനോട് പറഞ്ഞു .
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിനിയായ ഷീബ പൊള്ളാച്ചിയില്‍നിന്ന് കഞ്ചാവ് വാങ്ങി ആലപ്പാട്, പഴുവില്‍, ചാഴൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വില്പന നടത്തിയിരുന്നത് . ഇവരില്‍ നിന്ന് അഞ്ചു പായ്ക്കറ്റ് കഞ്ചാവ് കണ്ടെത്തി. ഇവരുടെ ബാഗില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. കഞ്ചാവ് പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറുകളും ഇവരില്‍ നിന്ന് കണ്ടെത്തി. എക്സൈസ് ഓഫീസര്‍മാരായ കെ.എസ്.സതീഷ് കുമാര്‍, കെ.യു.ബൈജു, കെ.കെ.രാജു, കെ.എസ് സുസ്മി, സി.എന്‍.അരുണ എന്നിവരടങ്ങിയ സംഘം രണ്ടു ദിവസം നടത്തിയ പ്രത്യേക റെയ്ഡിലാണ് രണ്ടു പേരെയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: